District News
കൈപ്പറന്പ്: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ വടക്കാഞ്ചേരി മണ്ഡലപരിധിയിലുള്ള പുഴയ്ക്കൽപാലം മുതൽ കൈപ്പറന്പ് നൈൽ ആശുപത്രിവരെ റോഡിൽ കോടികൾ ചെലവിട്ടു സ്ഥാപിച്ച വഴിവിളക്കുകൾ നോക്കുകുത്തി. വർഷങ്ങൾ പിന്നിട്ടിട്ടും പ്രകാശിച്ചിട്ടില്ലെന്നു മാത്രമല്ല, രാത്രിയിൽ വിളക്കുകാലുകളിൽ വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും മാത്രമാണു ബാക്കി. രാഷ്ട്രീയപ്പാർട്ടികളുടെ കൊടിതോരണങ്ങൾ കെട്ടാനുള്ള സ്ഥലമായി പോസ്റ്റുകൾ മാറി.
അത്യാനുധികരീതിയിൽ നിർമിച്ച മീഡിയനുകൾക്കു നടുവിലാണു നൂറുകണക്കിനു വിളക്കുകാലുകൾ സ്ഥാപിച്ചത്. എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ കണ്ണഞ്ചി ദിശതെറ്റിയാണു മിക്ക വാഹനങ്ങളും പോസ്റ്റുകളിൽ ഇടിക്കുന്നത്. ജീവൻ പൊലിയുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം അനുദിനം വർധിച്ചിട്ടിട്ടും വെളിച്ചമെത്തിക്കാൻ മാത്രം നടപടിയില്ല.
വാഹനമിടിച്ച് ഒടിയുന്ന തൂണുകൾ ആദ്യകാലത്ത് ഉടനടി മാറ്റിയെങ്കിലും ബില്ലു മാറുന്നതു വൈകിയതോടെ അതുമില്ലാതായി. ഒടിഞ്ഞുതൂങ്ങി റോഡിനു കുറുകെനിൽക്കുന്ന തൂണുകൾ മീഡിയനിലേക്ക് ഒതുക്കിവയ്ക്കേണ്ട ബാധ്യത നാട്ടുകാർക്കും യാത്രക്കാർക്കുമായി. പഞ്ചായത്തും വടക്കാഞ്ചേരി എംഎൽഎയും പരസ്പരം പഴിചാരുന്നതൊഴിച്ചാൽ നടപടിയില്ല.
വൈദ്യുതി എത്തിച്ചശേഷമുള്ള പരിപാലനം ഏറ്റെടുക്കാനാണു നിർദേശമെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ, എന്നു പ്രകാശിപ്പിക്കും എന്ന ചോദ്യത്തിനു കൃത്യമായ മറുപടിയില്ല.
District News
ഇരിങ്ങാലക്കുട: പരിമിതികളെ മറികടന്ന് ഉല്ലാസയാത്രകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ഉല്ലാസയാത്രകളിൽ സംസ്ഥാനതലത്തിൽ ഇരിങ്ങാലക്കുടയ്ക്കു രണ്ടാംസ്ഥാനമാണ്. ലക്ഷ്യമിട്ട വരുമാനത്തിന്റെ 147.13 ശതമാനം കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്. 149.70 ശതമാനം വരുമാനം നേടിയ ചേർത്തലയാണ് ഒന്നാംസ്ഥാനത്ത്. കാഞ്ഞങ്ങാട് മൂന്നാമതായി.
ആവശ്യത്തിനു ജീവനക്കാരില്ലാതിരുന്നിട്ടും യാത്രക്കാരുടെ താത്പര്യം കണക്കിലെടുത്ത് ഓഗസ്റ്റിലെ അവധിദിനങ്ങളിൽ നടത്തിയ ഉല്ലാസയാത്രകളാണ് ഇരിങ്ങാലക്കുട കെഎസ്ആർടിസിക്കു നേട്ടമായത്. 17 യാത്രകളിൽനിന്നായി 7,35,670 രൂപയുടെ അധികവരുമാനം ലഭിച്ചു. അഞ്ചുലക്ഷം രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യത്തേക്കാൾ ഏറെ ഉയർന്ന വരുമാനം നേടിയതു വൻനേട്ടമായി.
സെപ്റ്റംബറിലും നിരവധി വിനോദയാത്രകളാണ് ഇരിങ്ങാലക്കുടയിൽനിന്ന് ഒരുങ്ങുന്നത്. ഇതിൽ ഏറെ ശ്രദ്ധേയം ഹൈദരാബാദ് ഉല്ലാസയാത്രയാണ്. 25നു രാവിലെ ഏഴിന് ഇരിങ്ങാലക്കുടയിൽനിന്നു പുറപ്പെട്ട് 29നു രാത്രി ഒന്പതിനു തിരിച്ചെത്തും. യാത്ര, താമസം, പ്രവേശനഫീസ്, ഭക്ഷണം എന്നിവ ഉൾപ്പടെ ഒരാൾക്ക് 16,480 രൂപയാണു നിരക്ക്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്ക്, റാമോജി ഫിലിം സിറ്റി ഉൾപ്പടെ 12 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണു സന്ദർശിക്കുക. ഇതിനുപുറമേ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന മൂന്നാറിലെ ചൊക്രമുടി, ആറൻമുള പാർഥസാരഥിക്ഷേത്രദർശനവും വള്ളസദ്യയും, മലക്കപ്പാറ, ഗുരുവായൂർ, കേരളപഴനി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഇരിങ്ങാലക്കുട കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
District News
നെല്ലിയാമ്പതി: മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ നെല്ലിയാമ്പതിയിലെ തേയില, കാപ്പി കൃഷികൾ പ്രതിസന്ധിയിൽ.
പതിവായി മഴയും മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെടുന്ന ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ചൂട് കൂടിയതോടെ തേയിലച്ചെടികളിൽ കൊളുന്തിന്റെ വളർച്ച കുറഞ്ഞതാണ് ഉത്പാദനത്തെ ബാധിക്കുന്നത്.
കാപ്പി കൃഷിയിലും സമാനമായ സ്ഥിതിയാണ്. തേയിലത്തോട്ടങ്ങളിൽനിന്ന് ആവശ്യത്തിന് കൊളുന്ത് ലഭിക്കാത്തത് തേയില ഫാക്ടറികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
ഇതിനുപുറമെ, ഫാക്ടറികളുടെ പ്രവർത്തനത്തിന് ആവശ്യമായ വിറക് ലഭിക്കുന്നതിന് ഉയർന്നവില നൽകേണ്ടിവരുന്നതും ഉത്പാദനച്ചെലവ് വർധിപ്പിക്കുന്നുണ്ട്.
ഹൈറേഞ്ച് മേഖലയിലെ മറ്റു കൃഷികളുടെയും സ്ഥിതി ആശ്വാസകരമല്ല. മഴയെ ആശ്രയിച്ച് വളരുന്ന വിളകൾക്ക് ആവശ്യമായ ഈർപ്പം മണ്ണിൽ ലഭിക്കാത്തതിനാൽ പല കൃഷിയിടങ്ങളിലും ജലസേചനം ആവശ്യമായി വന്നിട്ടുണ്ട്.
പതിവിൽനിന്ന് വ്യത്യസ്തമായി നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലും കൃഷിയിടങ്ങളിൽ നനയ്ക്കൽ നടത്തേണ്ട സാഹചര്യമുണ്ടായി.
ഓറഞ്ച് തൈകൾ ഉണങ്ങിപ്പോകാതിരിക്കാൻ കടുത്ത പരിശ്രമമാണ് ഇവിടെ വേണ്ടിവരുന്നത്. മഴക്കുറവിന്റെ പ്രതിഫലനം നെല്ലിയാമ്പതിയുടെ ജലസ്രോതസുകളിലും പ്രകടമാണ്.
മേഖലയിലെ പ്രധാന ചോലകളിൽ പലതും വറ്റിത്തുടങ്ങി. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ സാധാരണയായി സജീവമാകുന്ന വെള്ളച്ചാട്ടങ്ങളിലും ചെറിയ നീരൊഴുക്ക് മാത്രമാണുള്ളത്.
District News
ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ ചരിത്രത്തിലിടംനേടി 420 വധൂവരന്മാർ മിന്നുചാർത്തി പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ക്ഷേത്രസന്നിധിയിൽ നടന്ന 416 എന്ന വിവാഹ റിക്കാർഡാണ് അവസാനത്തെ ഞായറാഴ്ചയായ ഇന്നലെ 420 വിവാഹങ്ങളോടെ മറികടന്നത്. ദേവസ്വം-പൊലിസ്-ഫയർഫോഴ്സ് എന്നിവയുടെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു.
പുലർച്ചെ നാലിന് ഒന്നാം നമ്പർ മണ്ഡപത്തിലാണ് വിവാഹം തുടങ്ങിയത്. മംഗളവാദ്യത്തിന്റെ അകമ്പടിയിൽ തുടർന്ന് മറ്റ് അഞ്ചു മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. രാവിലെ ഏഴോടെ 160 വിവാഹങ്ങളും 8.30 ന് 230 വിവാഹങ്ങളും കടന്നു. 10.30ന് 360 വിവാഹങ്ങളും നടന്നു. ഉച്ചപൂജയ്ക്ക് നടയടക്കുന്നതിനു മുമ്പായി വിവാഹത്തിരക്കൊഴിഞ്ഞു.
ഭക്തർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവപ്പെടാതെയാണ് ഇത്രയും വിവാഹങ്ങൾ നടന്നത്. മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാഗത്തായി വധൂവരന്മാർക്കും ബന്ധുക്കൾക്കും വിശ്രമിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു.
തെക്കേനടയിൽ ക്ഷേത്രമതിലിലെ ചുമർചിത്രത്തിനു മുന്നിലും കൂവളത്തിനു സമീപവും കേശവ പ്രതിമയ്ക്ക് മുന്നിലും മരപ്രഭുവിന് മുന്നിലുമെല്ലാം ഫോട്ടോ എടുക്കുന്നതിന് വധൂവരന്മാരുടെ തിരക്കായിരുന്നു. സൽക്കാരത്തിന് ഗുരുവായൂരിൽ വിവാഹമണ്ഡപങ്ങൾ ലഭിക്കാത്തവർ ക്ഷേത്രസന്നിധിയിൽ വിവാഹം കഴിഞ്ഞയുടനെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചുപോയി.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വിവാഹങ്ങൾ തുടങ്ങിയതു മുതൽ ഉച്ചവരെ മേൽനോട്ടംവഹിച്ച് മണ്ഡപങ്ങൾക്കു സമീപംതന്നെയുണ്ടായിരുന്നു. ക്ഷേത്രം ഡിഎ എം. രാധ, മാനേജർ എ.വി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഭക്തർക്ക് സഹായങ്ങളും നിർദേശങ്ങളും നൽകി. നിലവിലെ പൊലിസിനു പുറമേ നൂറോളം പൊലിസുകാരെ അധികമായി ക്ഷേത്രനഗരിയിൽ വിന്യസിച്ചിരുന്നു. മോഷണങ്ങളും അനിഷ്ടസംഭവങ്ങളും തടയുന്നതിന് മഫ്തി പൊലിസിനെയും നിയോഗിച്ചു.
സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ 443 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. ഗുരുവായൂർ എസിപി എം. സുരേന്ദ്രൻ, ടെമ്പിൾ പൊലിസ് എസ്എച്ച്ഒ കെ.ജി. ജയപ്രദീപ്, എസ്ഐ കൃഷ്ണകുമാർ, ദേവസ്വം സെക്യൂരിറ്റി ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിച്ചത്.
District News
വടക്കഞ്ചേരി: ചെറിയ ഇടവേളയ്ക്കുശേഷം പന്നിയങ്കര ടോൾപ്ലാസയിൽ ഇന്നുമുതൽ പ്രതിഷേധ ശബ്ദങ്ങളുയരും. വൈകീട്ട് അഞ്ചിന് വടക്കഞ്ചേരി ജനകീയവേദിയും വ്യാപാരി സംരക്ഷണ സമിതിയുമാണ് പ്രതിഷേധമായി ആദ്യം രംഗത്തുവരുന്നത്.
നാളെ രാവിലെ 10ന് പന്തലാംപാടം സംയുക്ത സമരസമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റും സംയുക്തമായി ടോൾപ്ലാസ ഉപരോധിക്കും. കഴിഞ്ഞ മാസം ഒന്നിന് പാലക്കാട് ജില്ലാ കളക്ടറും എംപി, എംഎൽഎമാർ പഞ്ചായത്തു പ്രസിഡന്റുമാർ, ദേശീയപാത ഉദ്യോഗസ്ഥർ, ടോൾകമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്നു സംയുക്ത സമരസമിതി കൺവീനർ ജോർസി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എം. ജലീൽ എന്നിവർ പറഞ്ഞു.
നടപ്പാക്കാത്ത തീരുമാനങ്ങൾ
ഏഴര കിലോമീറ്റർ പരിധിക്കുള്ളിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും നിയമാനുസൃതമായി പന്നിയങ്കരയിൽ സൗജന്യ ടോൾപാസ് താമസംകൂടാതെ അനുവദിക്കുക, മാസപാസ് എടുപ്പിക്കാൻ സൗജന്യപാസ് നടപടികൾ മെല്ലേപോക്കിലാക്കുന്നത് ഒഴിവാക്കുക, നിലവിൽ സൗജന്യ ടോൾപാസ് ലഭിച്ചിട്ടുള്ള വാഹനഉടമകൾ മൂന്നുമാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഇല്ലാതാക്കുക. ആവശ്യമായ രേഖകൾ ഒറ്റതവണ സമർപ്പിച്ചാൽ മതിയെന്ന തീരുമാനം നടപ്പിലാക്കുക, നാലു ചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യ പാസ് നൽകുക, ഹയർ സെക്കൻഡറി സ്കൂളും മുസ്ലീം ക്രിസ്ത്യൻ പള്ളിയുമുള്ള പന്തലാംപാടം സ്കൂൾ സ്റ്റോപ്പിൽ മിനി അണ്ടർപാസ് നിർമിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ എടുത്തിരുന്നത്.
ഈ ആവശ്യങ്ങളിലാണ് ടോൾസമരങ്ങൾ. വരുംദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുൾപ്പെടെയുള്ളവരും സമരത്തിനെത്തും. എംപി, എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളും വിഷയത്തിലുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
District News
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ സത്രംകാവിൽ അപകടത്തിൽപ്പെട്ട ലോറിയിലെ കോഴിത്തീറ്റയുടെ ദുർഗന്ധത്തിൽ ദുരിതമനുഭവിച്ച് പ്രദേശവാസികൾ.
രണ്ടാഴ്ചമുൻപ് കാഞ്ഞിക്കുളം സത്രംകാവ് സഹകരണ ബാങ്കിനു സമീപം ലോറികൾ കൂട്ടിയിടിച്ച് കത്തുകയും ലോറിഡ്രൈവർ മരിക്കുകയും ചെയ്തിരുന്നു. ആഴ്ചകളായിട്ടും തീപിടിച്ച് കത്തിനശിച്ച ലോറിയും അതിലെ അവശിഷ്ടങ്ങളും നീക്കംചെയ്യാത്തതാണ് പ്രദേശവാസികൾക്ക് ദുരിതമായി മാറിയത്. തീപിടിച്ച ലോറിയിലുണ്ടായിരുന്ന കോഴിത്തീറ്റയാണ് ദുർഗന്ധത്തിനു കാരണം.
സമീപത്തെ സഹകരണബാങ്ക്, കടകൾ, വീടുകൾ എന്നിവിടങ്ങളിലുള്ളവർക്ക് ഭക്ഷണം കഴിക്കാൻപോലും കഴിയാത്തവിധം ദുർഗന്ധമാണ് പ്രദേശത്തുള്ളത്.
മഴപെയ്താൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അവശിഷ്ടങ്ങൾ എത്രയുംവേഗം നീക്കംചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
District News
വടക്കഞ്ചേരി: അപകടങ്ങളുടെ തുടർക്കഥകളാണ് ദേശീയപാത പന്തലാംപാടം, വാണിയംപാറ ഭാഗങ്ങളിൽ ദിനംപ്രതിയെന്നോണമുണ്ടാകുന്നത്. ഇന്നലെ രാവിലെ വാണിയംപാറ സ്റ്റോപ്പിൽ തൃശൂർ ലൈനിൽ കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി ബസ് കാത്തുനിന്നിരുന്ന ദമ്പതികളിൽ ഭർത്താവ് മരിച്ചു.
ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റ അതിദാരുണമായ സംഭവമാണുണ്ടായത്. മതിയായ സിഗ്നൽ സംവിധാനങ്ങളോ വെളിച്ചമോ ഇല്ലാതെയുള്ള അശാസ്ത്രീയമായ പാത നിർമാണവും മേൽപാല നിർമാണവുമാണ് അപകടങ്ങൾക്കെല്ലാം കാരണമാകുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പന്തലാംപാടത്ത് പെട്രോൾപമ്പിനുസമീപം അഞ്ചുകാറുകൾ കൂട്ടിയിടിച്ചുള്ള അപകടം നടന്നത്. ഒരു കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. കാറുകൾക്കെല്ലാം വേഗത കുറവായതിനാൽ വലിയ ദുരന്തമാണ് അന്ന് ഒഴിവായത്. പാലക്കാട് ഭാഗത്തേക്കുള്ള സ്പീഡ് ലൈനിൽ അലക്ഷ്യമായി സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് അപകടമുണ്ടാക്കിയത്.
മാസങ്ങൾക്കുമുമ്പ് വാണിയംപാറയിൽ റോഡുനിർമാണത്തിനായി അടുക്കിവച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറുകളിൽ കാറിടിച്ച് നാലുപേർക്ക് പരിക്കേറ്റിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് പൊലിസ് ഇടപ്പെട്ട് വാഹനങ്ങൾ പാഞ്ഞുപോകുന്ന റോഡിൽ അട്ടിയിട്ടുവച്ചിരുന്ന ഡിവൈഡറുകളിൽ കുറെയെല്ലാം ക്രെയിൻ ഉപയോഗിച്ചു മാറ്റിയിരുന്നു.
എന്നാൽ മേൽപാലം പണികൾ നടക്കുന്ന വാണിയംപാറയിൽ തൃശൂർ, പാലക്കാട് ലൈനുകളിലെല്ലാം ഇപ്പോൾ ഇത്തരം കോൺക്രീറ്റ് ഡിവൈഡറുകളാണ് ദീർഘദൂരം നിരത്തിയിട്ടുള്ളത്.
ഇവിടെയെല്ലാം വർഷങ്ങളായി ഒറ്റവരി ഗതാഗതമാണ്. ഒരുമാസംമുമ്പാണ് വാണിയംപാറ നീലിപ്പാറയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് രണ്ടുവിദ്യാർഥിനികളടക്കം മൂന്നുപേർക്ക് പരിക്കേറ്റത്. സ്കൂൾവിട്ട് റോഡരികിലൂടെ വീടുകളിലേക്കു പോയിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുവർഷംമുമ്പ് നീലിപ്പാറയിൽ ടിവി ചാനലിന്റെ കാറടിച്ച് പന്തലാംപാടം സ്കൂളിലെ രണ്ടു വിദ്യാർഥികൾ മരിച്ച അപകടവുമുണ്ടായി. ദിനംപ്രതിയെന്നോണം തുടരുന്ന അപകടങ്ങൾക്ക് പുറമേയാണ് മരണസംഖ്യ ഉയരുന്ന വിധമുള്ള അപകടങ്ങൾ വാണിയംപാറ, പന്തലാംപാടം ഭാഗങ്ങളിലുണ്ടാകുന്നത്.
District News
കോയമ്പത്തൂർ: അധ്യാപകദിനാഘോഷങ്ങളുടെ ഭാഗമായി കോയമ്പത്തൂർ പാർക്ക് ഇൻസ്റ്റിറ്റ്യൂഷൻസിലെ മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കുമായി ആരോഗ്യ ബോധവത്കരണ ക്ലാസും ഹെൽത്ത് ക്ലബ് പ്രഖ്യാപനവും നടത്തി.
പാർക്ക് കുടുംബാംഗങ്ങളുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് മാനേജ്മെന്റ് ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.
പൊള്ളാച്ചി മിറാക്കിൾ ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ മെഡിക്കൽ ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായ പ്രഫ.ഡോ. പ്രദീപ് നായർ പ്രകൃതിദത്ത ആരോഗ്യശീലങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
പാർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. അനുഷ രവി ഹെൽത്ത് ക്ലബ് പ്രഖ്യാപനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ലക്ഷ്മണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പാർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ മാനേജർ സതീഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
District News
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റേയും ജില്ലാ ജെൻഡർ റിസോഴ്സ് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ "ജെൻഡർ ടോക്സ് ടുഡേ' ജെൻഡർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തിൽ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത അധ്യക്ഷത വഹിച്ചു.
കില വിമൻസ് സ്റ്റഡീസ് സ്പെഷലിസ്റ്റ് ഡോ.ആർ.എം. അമൃത്രാജ്, ലൈഫ് സ്കിൽ ആൻഡ് സോഫ്റ്റ് സ്കിൽ ഫെസിലിറ്റേറ്റർ എം. പ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിമൽ രാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. ഷീലാദേവി, ഫിനാൻസ് ഓഫീസർ പി. അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ വുമൺ എംപവർമെന്റ് ഓഫീസർ എ. അജിത, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. അനുരാധ എന്നിവർ പ്രസംഗിച്ചു.
കമ്യൂണിറ്റി കോ-ഓർഡിനേറ്റർമാർ, സ്നേഹിത ജീവനക്കാർ, മറ്റ് കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
District News
മലന്പുഴ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിൽ ഖരമാലിന്യ സംസ്കരണ ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കായി രണ്ടുദിവസത്തെ പരിശീലന ശില്പശാല സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. ഉദയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കാർത്തികേയൻ സ്വാഗതപ്രസംഗം നടത്തി. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.എ. ഷോബിത, ജോയിന്റ് ബിഡിഒ ഫൈസൽ, വിഇഒ മധുസൂദനൻ, അസിസ്റ്റന്റ് സെക്രട്ടറി അസൻ മുഹമ്മദ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
District News
കൊല്ലങ്കോട്: കോവിലകംമൊക്കിനു സമീപത്തെ ഇരഞ്ഞിമന്ദത്ത് തകർന്ന റോഡ് വാഹന, കാൽനട യാത്രികർക്കു ഭീഷണിയായി.
റോഡിന്റെ തെക്കുഭാഗം പൂർണമായും തകർന്നു. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ വടക്കുഭാഗംകൂടിയാണ് കടന്നുപോകുന്നത്. അതിനാൽ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്.
ഈ സ്ഥലത്ത് റോഡിനടിയിലൂടെ പോവുന്ന പ്രധാന കുടിവെള്ള പൈപ്പുപൊട്ടി ജലചോർച്ചയുണ്ടാകുന്നതു കാരണമാണ് പലതവണ മെറ്റലിട്ടിടും വീണ്ടും തകരുന്നത്. പ്രദേശത്തേത്ത് ഇടുങ്ങിയ റോഡെന്നതും യാത്രാപ്രശ്നം സങ്കീർണമാക്കുകയാണ്.
ഈ സ്ഥലത്താണ് ആയിരത്തോളം വിദ്യാർഥിനികൾ പഠിക്കുന്ന യോഗിനിമാതാ ഹയർ സെക്കൻഡറി സ്കൂളുള്ളത്. റോഡ് തകർച്ച കാരണം വളഞ്ഞും തിരിഞ്ഞും വരുന്ന വാഹനങ്ങൾക്കിടയിലൂടെ വിദ്യാർഥിനികളുടെ കാൽനടയാത്ര രക്ഷിതാക്കളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്.
തൃശൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പ്രധാനപാതയെന്നതിനാൽ യാത്രാവാഹനങ്ങൾക്കു പുറമെ നൂറുകണക്കിനു ചരക്കുവാഹനങ്ങളും രാപ്പകൽ ഇതിലൂടെ പോകുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് റോഡിന്റെ ശോചനീയാവസ്ഥ അറിയാമെങ്കിലും പരിഹാരനടപടികൾ സ്വീകരിക്കുന്നതിൽ മൗനം തുടരുന്നതിൽ നാട്ടുകാരുടെ പ്രതിഷേധവും ഏറിവരികയാണ്.
കഴിഞ്ഞമാസം സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് പല്ലശന സ്വദേശികളായ രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ച അപകടവും ഇരഞ്ഞിമന്ദത്ത് ഉണ്ടായി.
District News
ഇരിട്ടി: സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിടുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സണ്ണി ജോസഫിന്റെ ഇരിട്ടിയിലെ ഓഫിസിലേക്ക് ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ ജ്വാല യുവമോർച്ച ജില്ലാ പ്രസിഡന്റ് അർജുൻ വാസുദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. രാഹുൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ കെ.ബി. പ്രജിൽ, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി. രജീഷ്, വി.എം. പ്രശോഭ് എന്നിവർ പങ്കെടുത്തു.
District News
തലശേരി: മൂന്ന് ദിവസങ്ങളിലായി തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു വന്ന ജില്ലാ അത്ലറ്റിക്സ് മീറ്റ് കായിക കിരീടം തലശേരി അത്ലറ്റിക് ക്ലബ്. 190 മത്സരങ്ങൾ പൂർത്തിയായപ്പോൾ 273 പോയിന്റുകൾ നേടിയാണ് തലശേരി അത്ലറ്റിക് ക്ലബ് ജേതാക്കളായത്. കണ്ണൂർ അത്ലറ്റിക് അക്കാഡമി 238 പോയിന്റകൾ നേടി റണ്ണേഴ്സ് അപ്പായി. 144 പോയിന്റുകൾ നേടിയ കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സ് മൂന്നാം സ്ഥാനവും 100 പോയിന്റകളോടെ തലശേരി ക്ലാസിക് അത്ലറ്റിക് ക്ലബ് നാലാം സ്ഥാനവും നേടി.
ചെറുപുഴ മീന്തുള്ളി ക്യാപ്റ്റൻ അക്കാഡമി 93 പോയിന്റും തലശേരി സായ് 85 പോയിന്റുകളു നേടി. സമാപന ദിവസമായ ഇന്നലെ പത്ത് മീറ്റ് റിക്കാർഡുകളടക്കം മൂന്നു ദിവസങ്ങളായി ആകെ 36 റിക്കാർഡുകളാണ് പിറന്നത്.
പുരുഷ വിഭാഗത്തിൽ കണ്ണൂർ അത്ലറ്റിക് അക്കാഡമിക്കാണ് ഒന്നാം സ്ഥാനം. മീന്തുള്ളി ക്യാപ്റ്റൻ അക്കാഡമി രണ്ടാം സ്ഥാനവും തലശേരി അത്ലറ്റിക് ക്ലബ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ തലശേരി അത്ലറ്റിക് ക്ലബ്, കണ്ണൂർ അത്ലറ്റിക് അക്കാഡമി, ക്യാപ്റ്റൻ മീന്തുള്ള എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനവും സമ്മാനദാനവും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.എം. അഖിൽ നിർവഹിച്ചു. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഒബ്സെർവർ പി. നാരായണൻ കുട്ടി, സെക്രട്ടറി യു.ഷാജി, ട്രഷറർ കെ.കെ ഷമിൻ എന്നിവർ പ്രസംഗിച്ചു.
മറ്റു വിഭാഗങ്ങളിലെ ജേതാക്കൾ ആദ്യത്തെ മൂന്നു സ്ഥാനക്രമത്തിൽ. അണ്ടർ 20 മെൻ: കണ്ണൂർ അത്ലറ്റിക് അക്കാഡമി,തലശേരി അത്ലറ്റിക് ക്ലബ്, ക്യാപ്റ്റൻ മീന്തുള്ളി. അണ്ടർ 20 വുമെൻ: കണ്ണൂർ അത്ലറ്റിക് അക്കാഡമി, ക്ലാസിക് അത്ലറ്റിക്സ് ക്ലബ് തലശേരി, തലശേരി അത്ലറ്റിക്സ് ക്ലബ്.. അണ്ടർ 18 ബോയ്സ്: തലശേരി അത്ലറ്റിക്സ് ക്ലബ്, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, ഫാസറ്റ് അക്കാഡമി കങ്കോൽ. അണ്ടർ 18 ഗേൾസ്: ജിവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂർ, തലശേരി അത്ലറ്റിക്സ് ക്ലബ്, സായി തലശേരി. അണ്ടർ 16 ബോയ്സ്: ക്ലാസിക് അത്ലറ്റിക്സ് ക്ലബ് തലശേരി, അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴ്പള്ളി, റിംസ് ഇന്റർനാഷണൽ സ്കൂൾ വാരംകടവ്. അണ്ടർ 16 ഗേൾസ്: സായി തലശേരി, ജിവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂർ, തലശേരി അത്ലറ്റിക്സ് ക്ലബ്. അണ്ടർ 14 ബോയ്സ്: ക്ലാസിക് അത്ലറ്റിക്സ് ക്ലബ് തലശേരി, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, കണ്ണൂർ അത്ലറ്റിക് അക്കാഡമി. അണ്ടർ 14 ഗേൾസ്: ജിവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂർ, തലശേരി അത്ലറ്റിക്സ് ക്ലബ്, പിആർഎംഎച്ച്എസ്എസ് പാനൂർ.
District News
പാൽച്ചുരം: കൊട്ടിയൂർ പാൽചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ യന്ത്രത്തകരാറ് കാരണം കുടുങ്ങി. ഇതേ തുടർന്ന് ചുരംപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
ബസുകൾ റോഡിന് കുറുകെ നീക്കാൻ കഴിയാത്ത അവസ്ഥയിൽ കുടുങ്ങുകയായിരുന്നു.
തലപ്പുഴ പോലീസ് സ്ഥലത്തെത്തി വലിയ വാഹനങ്ങളെ മാനന്തവാടി - പേരിയ - നെടുംപൊയിൽചുരം വഴി തിരിച്ചുവിട്ടാണ് ഗതാഗതം ക്രമീകരിച്ചത്. രാത്രിയോടെ ബസുകൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
District News
കണ്ണൂർ: ദേശീയപാതയില്‍ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജിന്റെ നേതൃത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തി. വളപട്ടണം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവിടെ ബസ്ബേ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും കളക്ടർ പരിശോധിച്ചു.
ദേശീയപാതയിലെ അനധികൃത പാര്‍ക്കിംഗ്, അപകടസാധ്യതാ മേഖലകള്‍, സൂചനാബോര്‍ഡുകള്‍, റിഫ്ലക്ടറുകൾ, സ്പീഡ് ബ്രേക്കറുകള്‍ തുടങ്ങിയവയുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങള്‍ കളക്ടറുടെ സംഘവും പരിശോധിച്ചു.
അപാകതകൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകി. കണ്ണൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ധര്‍മശാല മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത ഭാഗങ്ങളില്‍ തഹസില്‍ദാര്‍ രത്നേഷിന്റെ നേതൃത്വത്തിലും പരിശോധന നടത്തി.
District News
കണ്ണൂർ: പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ തന്നെ കായിക മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും മികച്ച ഊന്നല്‍ നല്‍കണമെന്നും എങ്കില്‍ മാത്രമേ കായിക മേഖലയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ടി.ഒ. മോഹനൻ എംഎൽഎ. 68-ാമത് സംസ്ഥാന സ്കൂള്‍ ഗ്രൂപ്പ് ഒന്ന് ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്തിന് രാജ്യാന്തര സ്പോര്‍ട്സ്- ഗെയിംസ് മത്സരങ്ങളില്‍ വേണ്ടത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കണമെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ മികച്ച പരിശീലനം നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യണമെന്നും ടി.ഒ. മോഹനൻ എംഎൽഎ പറഞ്ഞു.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റഇ ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. പത്മശ്രീ പി.ആര്. ശ്രീജേഷ് മുഖ്യതിഥിയായിരുന്നു. 2036ലെ ഒളിന്പിക്സ് മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകുമ്പോള്‍ അന്നത്തെ വിജയ പോഡിയത്തില്‍ മെഡലുമായി നില്‍ക്കുന്നത് സ്വപ്നം കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്യണമെന്ന് പി.ആർ.ശ്രീജേഷ് പറഞ്ഞു.
ഡയറ്റ് പ്രിസിപ്പൽ ഡോ. എസ്. കെ ജയദേവന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.എം. അഖില്‍, സംസ്ഥാന സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ അജിത് വര്‍ഗീസ്, അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദ്, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം കാട്ടാമ്പള്ളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, ഡിഇഒമാരായ വി. ദീപ, എം.പി ജീവ, റവന്യു ജില്ലാ സ്പോര്‍ട്സ് സെക്രട്ടറി സി.എം. നിധിന്, പി.എസ്. അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
മന്ത്രി സണ്ണി ജോസഫ് മത്സരവേദിയായ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സന്ദർശിച്ച് മത്സരങ്ങൾ കാണുകയും കായികതാരങ്ങളുമായി സംവദിക്കുകയും ചെയ്തു.
District News
ഇരിട്ടി: നാളികേരത്തിന്റെ വില ഉയർന്നത് കർഷകർക്ക് താത്കാലിക ആശ്വാസമാണെങ്കിലും നാളികേര കൃഷി നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകുന്നില്ല. ഉത്പാദനച്ചെലവ് വർധിച്ചതും തെങ്ങുകളിലെ രോഗബാധയും കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ പല പ്രദേശങ്ങളിലും കൃത്യസമയത്ത് തേങ്ങ പറിച്ചെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൂലി വർധിച്ചതും കർഷകരുടെ ചെലവ് ഉയർത്തുന്നു. വളം, കീടനാശിനി, മറ്റ് കാർഷിക സാമഗ്രികൾ എന്നിവയുടെ വിലവർധനയും കർഷകരുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. ശക്തമായ മഴയ്ക്കു പിന്നാലെയുള്ള വരൾച്ചയും കാറ്റും തെങ്ങുകളുടെ ഉത്പാദനത്തെ ബാധിക്കുന്നതായി കർഷകർ പറയുന്നു. തെങ്ങുകളെ ബാധിക്കുന്ന വിവിധ രോഗങ്ങളും കീടബാധയും വ്യാപിക്കുന്നതോടെ ഉത്പാദനം കുറയുകയാണ്.
വില കയറി.. പക്ഷേ..
നാളികേരവില ഉയർന്ന സാഹചര്യത്തിൽ കർഷകർക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും ഉത്പാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനം തൃപ്തികരമല്ലെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഇടനിലക്കാരുടെ ഇടപെടലും വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലും കർഷകർക്ക് തിരിച്ചടിയാകുന്നു. തെങ്ങ് കൃഷി ഉപേക്ഷിച്ച് മറ്റു വിളകളിലേക്ക് മാറുന്ന കർഷകരുടെ എണ്ണവും വർധിക്കുന്നുണ്ട്. ദീർഘകാലം പരിചരണം ആവശ്യമായ തെങ്ങുകൃഷിയിൽ നിന്നുള്ള വരുമാനം ഉറപ്പില്ലാത്തതാണ് പലരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
നാളികേര കർഷകരെ സംരക്ഷിക്കുന്നതിനായി ഉത്പാദനച്ചെലവിന് ആനുപാതികമായ താങ്ങുവില, രോഗബാധക്കെതിരായ ഫലപ്രദമായ പ്രതിരോധം, വളം–കീടനാശിനികൾക്ക് സബ്സിഡി, തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നാളികേരത്തിന്റെ വില വർധന മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും കൃഷി നിലനിർത്താൻ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
District News
പെരുമ്പടവ്: വേനലിനെ വെല്ലുന്ന ചൂടിൽ മലയോരം പൊള്ളുന്നു. ഇടവിട്ട് മഴ പെയ്യേണ്ട സമയത്ത് കൊടുംവരൾച്ചയിൽ മണ്ണ് തിളയ്ക്കുകയാണ്. നനവുകിട്ടാതെ വാഴകൾ ഒടിഞ്ഞ് നിലംപൊത്തുന്നു. നാമ്പിട്ട പച്ചക്കറി തൈകൾ കരിഞ്ഞുണങ്ങി. ജൂൺ, ജൂലൈ മാസങ്ങളിൽ നട്ട കൃഷികൾ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. പകൽ സമയങ്ങളിലെ അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയർന്നു നിൽക്കുന്നത് കർഷകരെ തളർത്തുകയാണ്. ചൂട് കടുത്തതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്.
എളമ്പേരം പാറ, കൂവേരി പ്രദേശങ്ങളിൽ നെൽക്കൃഷിയെയും ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, എരമം കുറ്റൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ പച്ചക്കറി, കിഴങ്ങുകൃഷികളെയും വരൾച്ച ബാധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ വാഴകൃഷി നടത്തിയ പലർക്കും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. പാടശേഖരങ്ങളിലും തോടുകളിലും പുഴകളിലും കിണറുകളിലും വെള്ളം കുറഞ്ഞുതുടങ്ങി. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കരകൃഷിക്ക് പിന്നാലെ പാടശേഖരങ്ങളും കരിയും. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് ഇത്തവണ വലിയ നഷ്ടം നേരിടുന്നത്. മാറിയ കാലാവസ്ഥയിൽ എന്തു ചെയ്യണമെന്ന് കൃഷി വകുപ്പ് അധികൃതർക്കും ധാരണയില്ല.
മലയോര മേഖലയിലെ കർഷകരുടെ പ്രധാന വരുമാനമാർഗമായ റബർ മേഖലയും തകർച്ചയിലാണ്. കടുത്ത ചൂടു മൂലം റബർ മരങ്ങൾ ഇലപൊഴിക്കുന്നു. പാൽ ഉത്പാദനം കുറഞ്ഞതും അസഹ്യമായ ചൂടും ഒപ്പം കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം പലരും ടാപ്പിംഗ് തുടരാൻ മടിക്കുകയാണ്.
അന്തരീക്ഷ താപനില ഉയർന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാൽ ഉത്പാദനം കുത്തനെ ഇടിഞ്ഞു. തീറ്റപ്പുല്ല് കൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. കനത്ത ചൂടിൽ കന്നുകാലികളും തളർന്നുവീഴുകയാണ്.
District News
കാഞ്ഞങ്ങാട്: അപകടമുണ്ടാക്കി കസ്റ്റഡിയിലെടുത്ത ടോറസ് ലോറിയുടെ കാബിന് നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍. കാഞ്ഞങ്ങാട് ടിബി റോഡിലെ വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ് ഈ കാബിന്.
ഈ മാസം രണ്ടിന് ദേശീയപാതയില്‍ ആറങ്ങാടിയില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കുമ്പള ഷിറിയ സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ലോറിയുടെ മുന്‍ഭാഗമായ കാബിനാണ് ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായി അലക്ഷ്യമായി നിര്‍ത്തിയിട്ടിരിക്കുന്നത്. ലോറിയുടെ ഒരു ഭാഗം പൊലിസ് സ്റ്റേഷന് മുന്‍വശത്തും, കാബിന് നെഹ്റു സ്മൃതി മണ്ഡപത്തിന് സമീപത്തെ ടിബി റോഡിലെ നടുറോഡിലുമാണ് ഇട്ടിരിക്കുന്നത്.
കുശാല്‍ നഗറില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് കാബിന് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ എതിര്‍വശത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയുന്നില്ലെന്നും വലിയ അപകട സാധ്യതയാണ് ഇതുണ്ടാക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
രാത്രികാലങ്ങളില്‍ വെളിച്ചക്കുറവുള്ളതിനാല്‍ അപകട സാധ്യത ഇരട്ടിയാകുകയാണ്. അപകടമുണ്ടാക്കിയ വാഹനം ഇത്തരത്തില്‍ ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ നടുറോഡില്‍ ഉപേക്ഷിച്ച പൊലീസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് കാബിന് റോഡില്‍നിന്ന് മാറ്റണമെന്നാണ് ഡ്രൈവര്‍മാരുടെയും ആവശ്യം.
District News
പെര്‍ള: പള്ളം സ്കൈബ്ലൂ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ വാര്‍ഷികാഘോഷങ്ങളുടെയും ഓപ്പറേഷന് തൂഫാൻ കാമ്പയിന്റെയും ഭാഗമായി സംഘടിപ്പിച്ച ആറാമത് മാരത്തണ്‍ റേസ് വേറിട്ട അനുഭവമായി. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് മാരത്തോണ്‍ ഉദ്ഘാടനം ചെയ്തതു കൂടാതെ പങ്കെടുത്ത് ആറു കിലോമീറ്റര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് വൊളമുഗര്‍ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബിന്റെ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അബ്ദുൾ ഖാദര്‍ അരിയപ്പാടി സംഭാവന നല്കിയ ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ സ്കൈബ്ലൂ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി. മാരത്തണ്‍ വിജയികളായ യൂസുഫ് ഷഹീം, മുഹമ്മദ് മുഹാസ്, ഹസന് മായിസ് എന്നിവര്‍ക്കും വില്ലേജ് അസിസ്റ്റന്റായി നിയമിതനായ നാട്ടുകാരനും കൂടിയായ വിശാല്‍ അരിയപ്പാടിയിക്കുള്ള ഉപഹാരങ്ങളും ജില്ലാ കളക്ടര്‍ വിതരണം ചെയ്തു.
ജില്ലയില്‍ നിന്ന് കൃഷിവകുപ്പിലേക്ക് സ്ഥലംമാറി പോകുന്ന ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയപ്പും നല്കി. വാര്‍ഡ് മെംബര്‍ എം.എച്ച്. മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലളിത സന്തോഷ്, പി.എം. ഫാറൂഖ്, ഷംസ് പാടലടുക്ക, സന്തോഷ് കുമാര്‍, ഇബ്രാഹിം, മുഹമ്മദ് മൈദാനി, മുഹമ്മദ് പാടലടുക്ക, എം.എ.എസ്. മടിക്കേരി, എ.എം. സിറാജ്, മുസ്തഫ ഒളമുഗര്‍, മസ്തൂക്, കമറുദ്ദീന് പാടലടുക്ക, ജാഫര്‍ പാടലടുക്ക, ഷരീഫ് വൊളമുഗര്‍, അസീസ് എന്നിവര്‍ പ്രസംഗിച്ചു.
District News
കുണ്ടംകുഴി: ജില്ലാ വടംവലി അസോസിയേഷന്റെ സബ്ജൂനിയര് അണ്ടര്‍-17 വടംവലി മത്സരത്തില്‍ ആതിഥേയരായ കുണ്ടംകുഴി ജിഎച്ച്എസ്എസിന് ഓവറോള്‍ കിരീടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ ഒന്നാം സ്ഥാനവും മിക്സഡ് വിഭാഗത്തില്‍ മൂന്നാംസ്ഥാനവും നേടിയാണ് അവര്‍ ഓവറോള്‍ ചാമ്പ്യന്മാരായത്.
ആണ്, പെണ് വിഭാഗത്തില്‍ സ്പോര്‍ട്സ് സെന്റര്‍ കുണ്ടംകുഴി രണ്ടാംസ്ഥാനം നേടി. മിക്സഡ് വിഭാഗത്തില്‍ പരപ്പ ജിഎച്ച്എസ്എസ് ഒന്നാംസ്ഥാനവും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് രണ്ടാം സ്ഥാനവും നേടി. ആണ്‍കുട്ടിയുടെ മത്സരത്തില്‍ കോടോത്ത് ഡോ. എജിഎച്ച്എസ്എസും പെണ്‍കുട്ടിയുടെ മത്സരത്തില്‍ കാലിച്ചാനടുക്കം ജിഎച്ച്എസ്എസും മൂന്നാംസ്ഥാനങ്ങള് നേടി. 19, 20 തീയതികളില്‍ ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിന്റെ സെലക്ഷനും നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.സി. പ്രകാശന് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ എം. രാജന്, എസ്എംസി ചെയര്മാന് രാധാകൃഷ്ണന്, വടംവലി അസോസിയേഷന് ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍, ട്രഷറര്‍ മനോജ്കുമാര്‍ അമ്പലത്തറ, സുധീഷ് ബേത്തൂര്‍പാറ, രാജേഷ് പാണ്ടിക്കണ്ടം, അമീര്‍ പാഷ, രാധാകൃഷ്ണന്, എം. രഘുനാഥന്, എം.വി. വേണുഗോപാലന്‍, എ. അശോകന്, കെ. വാസന്തി, ബാബു കോട്ടപ്പാറ, കെ.എം. റീജു എന്നിവര്‍ പ്രസംഗിച്ചു.
District News
ചിറ്റാരിക്കാൽ: ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനകർമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു.
ചടങ്ങിൽ ലോഗോ തയാറാക്കിയ ബിനോയ് ജോസഫിനെ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം, ചിറ്റാരിക്കാൽ എഇഒ ജോയ എം. ജോർജ്, പ്രിൻസിപ്പൽ ബിനു തോമസ്, മുഖ്യാധ്യാപകൻ സജി ജയിംസ് കണ്ണന്താനം, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസുകുട്ടി തോമസ് എന്നിവർ നേതൃത്വം നൽകി.
District News
നീലേശ്വരം: സെന്റ് പീറ്റേഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന കാഞ്ഞങ്ങാട് ഫൊറോന ബൈബിൾ കലോത്സവത്തിൽ 97 പോയിന്റ് നേടി പുഞ്ചക്കാട് സെന്റ് ജോസഫ് ഇടവക ടീം ജേതാക്കളായി. 83 പോയിന്റ് നേടി തൃക്കരിപ്പൂർ സെന്റ് പോൾസ് ഇടവക രണ്ടാം സ്ഥാനവും 56 പോയിന്റ് നേടിയ നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇടവക മൂന്നാംസ്ഥാനവും നേടി. കാസർഗോഡ് ദേളി മുതൽ കണ്ണൂർ ഏഴിമല വരെയുള്ള 14 ഇടവകകളിൽ നിന്നായി 250 ൽപരം മൽസരാർഥികൾ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ. മാത്യു തൈക്കൽ സമ്മാനദാനം നിർവഹിച്ചു. ഫാ. ജോസ് അവണൂർ അധ്യക്ഷത വഹിച്ചു. ഫാ. പീറ്റർ പാറേക്കാട്ടിൽ, ഫാ. ലോറൻസ് പനക്കൽ, സിസ്റ്റർ ജിഷ പൈനാടത്ത്, അലൻ റോഡ്രിഗ്രസ് എന്നിവർ പ്രസംഗിച്ചു.
District News
ബേക്കല്‍: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ടയുടെ മുന്നില്‍ ലക്ഷങ്ങള്‍ വിലയുള്ള ഒരു ഡീസല്‍ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കോടികള്‍ വെള്ളത്തിലാക്കിയ പദ്ധതിയുടെ അവശേഷിപ്പാണ് നോക്കുകുത്തിപോലെ തുരുമ്പെടുക്കുന്ന ഈ ജനറേറ്റര്‍. 160 കിലോവാട്ടിന്റെ 2018 മോഡല്‍ ജനറേറ്റര്‍ സംസ്ഥാന ടൂറിസം വകുപ്പ് 2020 ലാണ് ബേക്കല്‍ കോട്ടയുടെ മുന്നില്‍ കൊണ്ടുവന്നുവച്ചത്. രണ്ടുമൂന്ന് ദിവസം മാത്രമാണ് ഇതു പ്രവര്‍ത്തിപ്പിച്ചത്. അഞ്ചുവര്‍ഷത്തിലധികമായി സ്റ്റാര്‍ട്ടാക്കാതെ വെയിലും മഴയും ഏറ്റുകിടക്കുന്ന യന്ത്രം ഇനി പ്രവര്‍ത്തിക്കുമോ എന്ന കാര്യം പരീക്ഷിച്ചറിയേണ്ട അവസ്ഥയാണ്.
ബേക്കല്‍ കോട്ടയുടെ മുന്നില്‍ തുരുമ്പെടുക്കുന്ന ജനറേറ്ററിന്റെ പിന്നാമ്പുറം തേടി ഇറങ്ങുമ്പോള്‍ സംസ്ഥാന ഖജനാവിലെ കോടികള്‍ പാഴായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലേക്കാണ് എത്തുക. കഴിഞ്ഞ രണ്ടു സര്‍ക്കാരുകള്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി നാലുകോടിയിലധികം രൂപ മുടക്കി ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി ആവിഷ്കരിച്ചു. ജര്‍മന്‍ സാങ്കേതികവിദ്യ, ലോകോത്തര സംവിധായകന്, ബാഹുബലി ടീം, ജയറാം, ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ശബ്ദം എന്നുവേണ്ട, നാടിളക്കുന്ന പ്രചാരണവുമായി നാലുകോടിയിലേറെ മുടക്കുള്ള ലൈറ്റ് ആന്‍ഡ് ഷോ അണിയറയില്‍ ഒരുക്കി.
ബേക്കല്‍ കോട്ടയുടെ ഉള്ളില്‍ രാത്രി ഏഴോടെ ഷോ തുടങ്ങാമെന്നായിരുന്നു തീരുമാനം. ഷോയ്ക്കിടയില്‍ വൈദ്യുതി മുടങ്ങിയാല്‍, ബദല്‍ സംവിധാനമെന്ന നിലയില്‍ കോട്ടയുടെ മുന്നില്‍ അധികം ശബ്ദമില്ലാത്ത ഡീസല്‍ ജനറേറ്ററും സ്ഥാപിച്ചു. കോവിഡ് അല്പം ശമിച്ച 2020 ഡിസംബര്‍ 20നു ക്ഷണിക്കപ്പെട്ട 325 പേര്‍ക്ക് മുന്നില്‍ ആദ്യപ്രദര്‍ശനം നടന്നു. ഇത്രയും ആസ്വാദകര്‍ പിന്നീട് ഒരിക്കലും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നില്ല. പ്രദര്‍ശനം കാണാന്‍ നിശ്ചിതതുക നല്കി ടിക്കറ്റ് എടുക്കണമായിരുന്നു.
പ്രദര്‍ശനം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞതോടെ കാഴ്ചക്കാര്‍ അഞ്ചും പത്തും പേര് മാത്രമായി ചുരുങ്ങി. ആളുകള്‍ കുറഞ്ഞതോടെ പ്രദര്‍ശനം ഞായറാഴ്ചകളില്‍ മാത്രമാക്കി ചുരുക്കി. അപ്പോഴും കാഴ്ചക്കാരില്ലാതെ വന്നതോടെ രണ്ടുമാസത്തിനുശേഷം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പൂര്‍ണമായും പൂട്ടിക്കെട്ടി. പ്രോജക്ടര്‍, ശബ്ദസംവിധാനം, കസേരകൾ തുടങ്ങിയവ ബേക്കല്‍ കോട്ടയുടെ കിഴക്കേമൂലയിലെ ഒരു കെട്ടിടത്തിലിട്ട് പൂട്ടി. ജനറേറ്റര്‍ ലൈറ്റ് ആന്‍ഡ് ഷോയുടെ സ്മാരകമായി ഇപ്പോഴും ബേക്കല്‍ കോട്ടയുടെ മുന്പില് തുരുമ്പെടുക്കുന്നുമുണ്ട്.
District News
കൊച്ചി: വിദേശയാത്ര സ്വപ്നം കാണുന്ന യുവതികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ വലവിരിക്കുന്നു. വിമാന ടിക്കറ്റും ഫൈവ് സ്റ്റാർ ഹോട്ടൽ താമസവും ഉൾപ്പടെ സൗജന്യ വിദേശ ടൂർ വാഗ്ദാനം ചെയ്തു യുവതികളെ ലഹരിക്കടത്തിന്റെ കാരിയർമാരാക്കുന്ന സംഘങ്ങൾ സംസ്ഥാനത്തു സജീവമാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ തായ്ലൻഡ്, മലേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് മൂന്നു മുതൽ ആറു ദിവസം വരെ നീളുന്ന സൗജന്യയാത്രകൾ ഒരുക്കിയാണ് ലഹരി ശൃംഖലയുടെ കണ്ണികളാക്കുന്നത്.
കൊച്ചി ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ പഠനത്തിനും ജോലിക്കുമായി എത്തുന്ന യുവതികളാണ് പ്രധാനമായും ഇവരുടെ ഇരകൾ.
ഗിഫ്റ്റ് പായ്ക്കറ്റുകളിലെ ലഹരി
യാത്രയുടെ മുഴുവൻ ചെലവുകളും സംഘം തന്നെ വഹിക്കും. ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്യാം. എന്നാൽ, മടക്കയാത്രയിൽ ‘നാട്ടിലുള്ള സുഹൃത്തിനു നൽകാൻ’എന്ന വ്യാജേന ചെറിയ ഗിഫ്റ്റ് പാക്കറ്റുകൾ ഇവരെ ഏൽപ്പിക്കും. ഇതിലാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്നത്.
ഗിഫ്റ്റ് പാക്കറ്റ് സിലിക്കൺ, കാർബൺ, അലുമിനിയം ഫോയിൽ എന്നിവയിൽ ഏതെങ്കിലും ഒന്നുകൊണ്ട് പൊതിഞ്ഞ് മറ്റൊരു കവറിനുള്ളിലാക്കുന്നതിനാൽ വിമാനത്താവളത്തിലെ സ്കാനിംഗിൽപോലും തിരിച്ചറിയാൻ കഴിയില്ല. നാട്ടിലെത്തിയശേഷം സംഘാംഗങ്ങൾ നൽകുന്ന നമ്പറിൽ ബന്ധപ്പെട്ട് പാക്കറ്റ് കൈമാറുകയാണ് രീതി.
തുടർന്ന് സമ്മാനമായി വൻതുകയും വിലകൂടിയ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും നൽകും.
ഇതിനുപുറമെ, സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് മനഃപൂർവം കാരിയർമാരാകുന്ന യുവതികളും ഈ സംഘത്തിലുണ്ടെന്നാണ് വിവരം.
District News
കൊച്ചി: ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള മരിയന്‍ തീര്‍ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച കിഴക്കന്‍ മേഖല തീര്‍ഥാടനവും മൂന്നരയ്ക്ക് ഗോശ്രീ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥാടനവും ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
യുദ്ധം സാധാരണവല്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെ പാദമുദ്രകളായി മാറാന്‍ വല്ലാര്‍പാടം തീര്‍ഥാടകര്‍ക്ക് കഴിയണമെന്ന് ബിഷപ് പറഞ്ഞു.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ സംഘടനാ ഭാരവാഹികള്‍ ഡോ. ആന്റണി വാലുങ്കലില് നിന്ന് ഏറ്റുവാങ്ങിയതോടുകൂടി തീര്‍ഥാടനത്തിന് തുടക്കമായി. തീര്‍ഥാടന ദീപശിഖ അതിരൂപതയിലെ യുവജന സംഘടന നേതാക്കള്‍ക്ക് ബിഷപ് കൈമാറി.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തിയ നാനാജാതി മതസ്ഥരായ തീര്‍ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തില്‍ വല്ലാര്‍പാടം ബസി
ലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 140 വര്‍ഷത്തെ അനുസ്മരിച്ച് 140 ബഹുവര്‍ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി.
ദൈവമുഖം ദര്‍ശിക്കാനുള്ള യാത്രയാണ് തീര്ഥാടനങ്ങളെന്ന് വനപ്രഘോഷണം നടത്തിയ വിജയപുരം സഹായമെത്രാന്‍ ബിഷപ് ഡോ. ജസ്റ്റിന് മഠത്തിൽപറമ്പില്‍ പറഞ്ഞു.
അതിരൂപത വികാരി ജനറാൾമാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവരും അതിരൂപതയിലെ എല്ലാ വൈദികരും സന്ന്യസ്ത വൈദികരും സഹകാര്‍മികരായി.
ദിവ്യബലിയെ തുടര്‍ന്ന്, തീര്‍ഥാടനത്തിന് എത്തിയ വിശ്വാസികളെ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഷെവലിയര്‍മാരും അല്മായ നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും.
District News
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മൂന്ന്, 14 വാർഡുകളുടെ അതിർത്തിയിലുള്ള കൈനിക്കര കാവിനു സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലും തള്ളിയ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്തു.
പ്രദേശത്ത് മാലിന്യം തള്ളൽ രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ഇടപെടലിനെ തുടർന്നാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.
പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് തടയാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് അറിയിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ പഞ്ചായത്ത് അംഗങ്ങളായ റംല കബീർ, സ്മിതാ ദിലീപ്, കെ.എം. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി
District News
പിറവം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പിറവം ഉപജില്ലയുടെ നേതൃത്വത്തിൽ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉപജില്ലാ പ്രസിഡന്റ് ഷാജി ജോൺ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കെൽവിൻ എം. സിറിലും (ജിഎച്ച്എസ്എസ് പാമ്പാക്കുട), രണ്ടാം സ്ഥാനം ഇ.എസ്. ശ്രീകാർത്തിക്കും (ജെഇഎംഎസ് രാമമംഗലം), മൂന്നാം സ്ഥാനം എം.പി. അദ്വൈവികയും (ജിയുപിഎസ് കക്കാട്) നേടി.
യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സിയ റെജി (ഹൈസ്കൂൾ രാമമംഗലം) കരിസ്ഥമാക്കി. രണ്ടാം സ്ഥാനം ശ്രീബാല എസ്. നായരും (ഹൈസ്കൂൾ രാമമംഗലം) മൂന്നാം സ്ഥാനം ശിവനന്ദ ശ്രീധറും (എംടിഎം എച്ച്എസ്എസ് പാമ്പാക്കുട) നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ.വി. ബാലചന്ദ്രനും (സെന്റ് ജോസഫ് എച്ച്എസ് പിറവം), രണ്ടാം സ്ഥാനം നെവിൻ എം. സിറിലും (ജിഎച്ച്എസ്എസ് പാമ്പാക്കുട), മൂന്നാം സ്ഥാനം രോഹിത് സോണി (ഹൈസ്കൂൾ രാമമംഗലം) എന്നിവരും കരസ്ഥമാക്കി.
District News
പോത്താനിക്കാട്: പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർമുറി പാടശേഖരത്തിൽ സംഘടിപ്പിച്ച മരമടി മത്സരം ചീഫ് വിപ്പ് അപു ജോൺ ഉദ്ഘാടനം ചെയ്തു. മരമടി മഹോത്സവത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, എൽദോ എബ്രഹാം, മൂവാറ്റുപുഴ നഗരസഭാ അധ്യക്ഷ ജോയ്സ് മേരി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്‍പത് ജോഡി, ജൂനിയർ വിഭാഗത്തിൽ എട്ട് ജോഡി കാളകളുമാണ് മത്സരിച്ചത്. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ശിവൻ മലങ്കര നേടി. രണ്ടാം സ്ഥാനം തൊമ്മൻ കാണിക്കുന്നേലും അമൽ കിഴകൊമ്പും പങ്കിട്ടു.
ജൂനിയർ വിഭാഗത്തിൽ ബിനോയി പുത്തൻപുരയ്ക്കൽ, മണി പാറയിൽ, കുട്ടിച്ചൻ പുറപ്പുഴ എന്നിവർക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
ഇരുവിഭാഗത്തിലും യഥാക്രമം 15,000 രൂപ, 10,000 രൂപ 5,000 രൂപയും ട്രോഫിയും ആണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് നൽകിയത്.
District News
അങ്കമാലി: ചങ്ങനാശേരിയിൽ നടന്ന കത്തനാർ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാരായ എറണാകുളം - അങ്കമാലി അതിരൂപത ടീമിലെ അംഗവും മികച്ച ഓൾറൗണ്ടറുമായ ഫാ. ബർലിൻ ഇഞ്ചയ്ക്ക പാലാട്ടിയെ ആദരിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ പൊന്നാട അണിയിച്ചു.
കിടങ്ങൂർ ഉണ്ണി മിശിഹാ പള്ളിയിൽ നടന്ന ഇടവക പ്രതിനിധി യോഗത്തിലായിരുന്നു അനുമോദനം. ചടങ്ങിൽ ഫാ. വർഗീസ് ചെരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ഷൈജോ പറമ്പി, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പാറേക്കാട്ടിൽ, ജോസഫ് ചിറക്കൽ, ബിജി പറപ്പിള്ളി, വൈസ് ചെയർമാൻ കെ.എം. ജോൺ, കൈക്കാരന്മാരായ പി.ടി. ജയിംസ്, കെ. പി. ജോസ്, മദർ സുപ്പീരിയർ സിസ്റ്റർ സിൽവിയ എഫ്സിസി എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലാണ് കത്തനാർ ക്രിക്കറ്റ് ലീഗ് മത്സരം നടത്തിയത്. വൺ ടീം , വൺ ഫെയ്ത്ത്, ഗ്രേറ്റർ തിംഗ്സ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചും കായിക ക്ഷമതയോടൊപ്പം വൈദികരുടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും മുൻനിർത്തിയുമാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.
District News
ആലുവ: സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മികച്ച പ്രകടനവുമായി ജോസ് മാവേലി. രണ്ട് സ്വർണമടക്കം മൂന്ന് മെഡലുകളാണ് നേടിയത്. 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണവും 100 മീറ്ററിൽ വെള്ളിമെഡലും ലഭിച്ചു. 75 പ്ലസ് വിഭാഗത്തിലാണ് ജോസ് മാവേലി പങ്കെടുത്തത്.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ എറണാകുളം ജില്ലാ മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ ആണ് മീറ്റ് സംഘടിപ്പിച്ചത്.
ജനസേവ ശിശുഭവന്റെ സ്ഥാപകനും ചെയർമാനുമാണ് ജോസ് മാവേലി. സീനിയർ വെറ്ററൻ താരമായ അദ്ദേഹം മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.
2004-ല്‍ തായ്ലന്റില് നടന്ന ഏഷ്യന്‍ മീറ്റില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരനെന്ന ബഹുമതിയും അദ്ദേഹം നേടി.
2006-ല്‍ ബംഗളുരുവില്‍ നടന്ന ഏഷ്യന്മീറ്റില് 100 മീറ്ററില്‍ സില്‍വറും 2010 ല്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി അന്തര്‍ദേശീയ തലത്തിലും ശ്രദ്ധനേടി.
District News
അങ്കമാലി: മോർണിംഗ് സ്റ്റാർ കോളജിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (ഐക്യുഎസി ) നേതൃത്വത്തിൽ വിദ്യാർഥികളുടെ വ്യക്തിപരവും തൊഴിൽപരവുമായ മികവ് വർധിപ്പിക്കുന്നതിനായി ഏകദിന സോഫ്റ്റ് സ്കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി,ആത്മവിശ്വാസം, നേതൃപാടവം, മൾട്ടിപ്പിൾ ഇന്റലിജെൻസ്, ഹാപ്പി ഹോർമോൺസ് എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിതവും പ്രായോഗികവുമായ ക്ലാസുകൾ നടന്നു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷെമി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ചാർളി പോൾ, അഡ്വ. സ്റ്റെർവിൻ സേവ്യർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി. ഐക്യുഎസി കോ ഓർഡിനേറ്റർ കെ. ലീന ജോസഫ് , പ്രോഗ്രാം ജോയിന്റ് കോ ഓർഡിനേറ്റർമാരായ റിനു കെ. ലൂയിസ് , ടി.ആർ. രജനി ദേവി എന്നിവർ പ്രസംഗിച്ചു.
District News
തൃപ്പൂണിത്തുറ: എരൂർ ഷാരിപ്പടിക്ക് സമീപം ജനസാന്ദ്രത കൂടിയ ചുറ്റും വീടുകളുള്ള സ്ഥലത്ത് മിനിമം ദൂരപരിധി മാനദണ്ഡങ്ങൾ പാലിക്കാതെയും പരിസരവാസികൾ അറിയാതെയും പെട്രോൾ പമ്പ് അനുവദിച്ചെന്നാരോപിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ ഉൾപ്പെടെ പരിസരവാസികൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ പി.ബി.സതീശൻ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഐ.കെ.രഞ്ജിത്, ആർജെഡി ജില്ലാ സെക്രട്ടറി ടോണി മണിയംകോട്, എസ്. സുനിൽ, കെ.ആർ. ദീപക് തുടങ്ങിയവരും പങ്കെടുത്തു.
District News
തൃപ്പൂണിത്തുറ: കോർ എപ്പിസ്ക്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ഇടവകാംഗമായ വർഗീസ് പുലയത്ത് കോർ എപ്പിസ്ക്കോപ്പയെ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്വീകരിച്ചു.
വികാരിമാരായ ഫാ.ബേസിൽ ഷാജു, ഫാ.ടിജോ മർക്കോസ്, ഫാ.റിജോ ജോർജ്, ട്രസ്റ്റിമാരായ അനിൽ സി.പീറ്റർ, കെ.എം.ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കത്തീഡ്രലിന്റെ ഉപഹാരമായ കുരിശുമാല വികാരിമാർ കോർ എപ്പിസ്ക്കോപ്പയെ അണിയിച്ചു. വിവിധ സംഘടനാ ഭാരവാഹികളും ഉപഹാരങ്ങൾ നൽകി.
District News
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പുതുതായി സിഎ നേടിയവരുടെ കോൺവൊക്കേഷൻ ചടങ്ങ് ഗോകുലം കൺവൻഷൻ സെന്ററിൽ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
നിർമിത ബുദ്ധിയുടെ വ്യാപനം നിരവധി തൊഴിലുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ നിയമപരമായ ഉത്തരവാദിത്വവും തന്ത്രപരമായ ബിസിനസ് ഉപദേശവും മനുഷ്യബുദ്ധിക്ക് മാത്രമുള്ള പ്രധാന മേഖലയാണെന്ന് മന്ത്രി പറഞ്ഞു.
നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിലോ ഒഴിവാക്കുന്നതിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നികുതി നിയമങ്ങൾ പാലിക്കുന്നതിൽ സർക്കാരിനെ സഹായിക്കുകയെന്നത് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും കോൺവൊക്കേഷൻ കോർഡിനേറ്ററുമായ ബാബു ഏബ്രഹാം കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. എസ്ഐആർസി ട്രഷറർ ദീപ വർഗീസ് പ്രസംഗിച്ചു.ഇന്ത്യയിലെ 23 കേന്ദ്രങ്ങളിൽ കോൺവൊക്കേഷൻ ചടങ്ങ് നടന്നു. കേരളത്തിൽ നിന്നും മുന്നൂറോളം വിദ്യാർഥികളാണ് ബിരുദം നേടിയത്. വിദ്യാർഥികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ കൈമാറി.
District News
കാക്കനാട് : ഡബിൾ ഡക്കർബൈക്കുകളുടെ അത്യപൂർവ കാഴ്ച ഒരുക്കി തൃക്കാക്കര പൊലിസ്. വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടികൂടിയതും അപകടത്തിൽപ്പെട്ടതുമായ ബൈക്കുകൾ സ്ഥല പരിമിതി മൂലം ഒന്നിനു മുകളിൽ ഒന്ന് എന്ന ക്രമത്തിൽ ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് തൃക്കാക്കര പൊലിസ്.
സ്ഥലപരിമിതി കാരണം ഇവ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. പുതുപുത്തൻ ബൈക്കുകൾ തുടങ്ങി കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തവയും കൂട്ടത്തിലുണ്ട്.
പൊലിസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ വരെ ദൂരത്തിൽ പാതയുടെ ഇരുവശങ്ങളിലുമായി കാറുകളും, ഓട്ടോറിക്ഷ ളും ഇത്തരത്തിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.
മയക്കുമരുന്ന് കേസുക ൾ തുടങ്ങി മോഷണം അപകടം എന്നിങ്ങനെ വിവിധ കേസുകളിൽ പിടികൂടി തൊണ്ടി മുതലായി സ്റ്റേഷൻ പരിസരത്ത് കിടന്ന് ഇവയെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്.
ഇത്തരം വാഹനങ്ങൾ കേസ് വിധിയാവുന്ന മുറക്കല്ലാതെ ഉടമകൾ ക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് പൊലിസ് പറയുന്നു. പ്രത്യേകം സ്ഥലം കണ്ടെത്തി ഇവയെല്ലാം ഒരുമിച്ച് സംരക്ഷിക്കാൻ പൊലിസിന് കഴിയുന്നില്ല.
രാത്രിയുടെ മറവിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത ഇത്തരം വാഹനങ്ങളിൽനിന്നും വിലപിടിപുള്ള പാർട്സുകൾ പലതും പതിവായി മോഷണം പോകുന്നതും പതിവു സംഭവമാണ്.
District News
നിലമ്പൂര്‍: ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എരുമമുണ്ട - അകമ്പാടം - കോഴിക്കോട് മെഡിക്കല്‍ കോളജ് വഴിയുള്ള കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് നിര്‍ത്തിവച്ചു.
രാത്രി എരുമമുണ്ടയിലെത്തുന്ന ബസിലെ ജീവനക്കാരുടെ മുറിവാടക നല്കാന് ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതികള്‍ തയ്യാറാകാത്തതാണ് മലയോര മേഖലയിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്.
ഇതോടെ ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന ഏക കെഎസ്ആര്‍ടിസി സര്‍വീസാണ് ഇല്ലാതായത്. രാത്രി എട്ടിന് നിലമ്പൂരില്‍ നിന്ന് എരുമമുണ്ടയിലേക്കും, രാവിലെ 5.10-ന് എരുമമുണ്ടയില്‍ നിന്ന് അകമ്പാടം - നിലമ്പൂര്‍ വഴി കോഴിക്കോട്ടേക്കും ഓടിയിരുന്ന ബസാണിത്. ഇനി മുതല്‍ ഈ സര്‍വീസ് രാവിലെ 5.45-ന് ചന്തക്കുന്നില്‍ നിന്നാകും കോഴിക്കോട്ടേക്ക് പുറപ്പെടുക. പ്രതിമാസം 1000 രൂപ നല്‍കിയാണ് ജീവനക്കാര്‍ ഇവിടെ കഴിഞ്ഞിരുന്നത്. മുന്‍പ് നാട്ടുകാരും പ്രാദേശിക ക്ലബ്ബുകളുമാണ് ഈ തുക നല്‍കിയിരുന്നത്. ഇത് നിലച്ചതോടെ ജീവനക്കാര്‍ സ്വന്തം കൈയില്‍ നിന്ന് പണം നല്‍കേണ്ടി വന്നു. തുടര്‍ന്ന് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ ഡിപ്പോ അധികൃതര്‍ സര്‍വീസ് വെട്ടിച്ചുരുക്കിയത്.
ബസ് സ്റ്റേ ചെയ്യുന്നത് എരുമമുണ്ടയിലായതിനാല് അവിടുത്തുകാര്‍ വാടക നല്കട്ടെ എന്ന ചാലിയാര്‍ പഞ്ചായത്തിന്റെ നിലപാടാണ് സര്‍വീസ് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. താമസസൗകര്യം ഒരുക്കാതിരുന്നാല്‍ സര്‍വീസ് നിര്‍ത്തുമെന്ന് അധികൃതര്‍ നേരത്തെ പഞ്ചായത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദിവസവേതനക്കാര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ജനകീയ സര്‍വീസാണ് അധികൃതരുടെ അലംഭാവം മൂലം മുടങ്ങിയത്. മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് മുടങ്ങാതെ നടന്ന സര്‍വീസാണ് യുഡിഎഫ് ഭരണസമിതികള്‍ക്ക് കീഴില്‍ നിലച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയാല്‍ സര്‍വീസ് പുനരാരംഭിക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ടെങ്കിലും, ബസ് മറ്റേതെങ്കിലും റൂട്ടിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
District News
വൈപ്പിൻ : രാത്രി ഓട്ടം അവസാനിപ്പിച്ച് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. സൗത്ത് പുതുവൈപ്പ് കുരീക്കുഴി പറമ്പ് സജീബിന്റെ ഓട്ടോയാണ് തീ കത്തി നശിച്ചത്.
ഇന്നലെ പുലർച്ചെയോടെ സൗത്ത് പുതു വൈപ്പ് റേഷൻ കടയ്ക്ക് സമീപമാണ് സംഭവം. ഓട്ടോ പൂർണമായും അഗ്നിക്കിരയായി. പുതിയ ഓട്ടോറിക്ഷയാണ്.
വീട്ടുവളപ്പിലേക്ക് കയറാൻ വഴി ഇടുങ്ങിയതായതിനാൽ വീടിനടുത്തുള്ള പറമ്പിലാണ് സജീർ രാത്രിയിൽ ഓട്ടോ പാർക്ക് ചെയ്യാറുള്ളത്. സാമൂഹ്യവിരുദ്ധരുടെയും മദ്യ വില്പനക്കാരുടെയും കേന്ദ്രമാണ് ഈ ഭാഗം. പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
District News
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന് മുഖേന ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി എംസിഎഫ് (മെറ്റീരിയല്‍ കളക്ഷ ഫെസിലിറ്റി) കേന്ദ്രങ്ങള്‍ ഉപയോഗശൂന്യമായി കാടുമൂടിക്കിടക്കുന്നു.
പഞ്ചായത്തിലെ 23 വാര്‍ഡുകളിലും സ്ഥാപിച്ച ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനവും പ്രവര്‍ത്തനവും പൂര്‍ണമായും താളംതെറ്റിയ നിലയിലാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാനും, ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാനുമാണ് ഈ കേന്ദ്രങ്ങള്‍ ഒരുക്കിയത്. എന്നാല്‍ കൃത്യമായ പരിപാലനമില്ലാത്തതിനാല്‍ നിലവില്‍ ഇവ കാടും വള്ളിപടര്‍പ്പും മൂടിയ അവസ്ഥയിലാണ്.
ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതല്‍ ഉപയോഗപ്പെടുത്താതെ നശിപ്പിച്ചു കളയുന്നത് പഞ്ചായത്തിന്റെ ധനവിനിയോഗത്തിലെ കടുത്ത വീഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മിനി എംസിഎഫ് കേന്ദ്രങ്ങള്‍ അടിയന്തരമായി ശുചീകരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണമെന്നും, 23 വാര്‍ഡുകളിലെയും കേന്ദ്രങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ജെഡി ജില്ലാ സെക്രട്ടറി ഒ.പി. ഇസ്മായില്‍ ആവശ്യപ്പെട്ടു.
District News
മലപ്പുറം: തിരുവന്തപുരത്ത് 30ന് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന് തൂഫാന് ജനകീയ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
വണ്ടൂര്‍ ഹരിഹര്‍ തിയേറ്ററില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ആലിപ്പറ്റ ജമീല അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എല്‍എന്‍എസ് വനിതാ വിംഗ് മുന്‍ ജില്ലാ സെക്രട്ടറിയുമായ വി.പി. ജസീറ, പോരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പുഷ്പവല്ലി, തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സുമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. സഫീര്‍ജാന്‍, യുഡിഎഫ് മണ്ഡലം ചെയര്മാന് കെ.സി. കുഞ്ഞിമുഹമ്മദ്, എല്‍എന്‍എസ് സംസ്ഥാന സെക്രട്ടറി പി.പി. അലവിക്കുട്ടി, എംപ്ലോയീസ് വിംഗ് സംസ്ഥാന ഭാരവാഹികളായ എ. അബ്ദുല്ലക്കോയ തങ്ങള്‍, ചന്ദ്രശേഖരന് പാണ്ടിക്കാട്, യു.സി. സജിത്ത് നാരായണ്‍, എല്‍എന്‍എസ് നേതാക്കളായ പി.പി. കുഞ്ഞഹമ്മദ് കുട്ടി, വി. രാഘവന്, സുന്ദരന്‍ ശാന്തിനഗര്‍, അഷ്റഫ് കാളികാവ്, ഫിലിം ഡയറക്ടര്‍ സുഹാസ് മുക്കം എന്നിവര്‍ പ്രസംഗിച്ചു.
District News
വണ്ടൂര്‍ : ഓപ്പറേഷന് തൂഫാനെ ആദ്യമായി സിനിമയില്‍ അടയാളപ്പെടുത്തിയും കേരള നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം ഡെയ്ഞ്ചറസ് വൈബ് വണ്ടൂര്‍ ഹരിഹര്‍ ഫിലിം സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചു.
ഫൈസല്‍ ഹുസൈന് കഥ എഴുതി സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് വൈബിന്റെ വണ്ടൂര്‍ മണ്ഡലം പ്രദര്‍ശനോദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത,കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസീറ വി.പി, വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെടി. ഷംസുദ്ദീന്, പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ചലച്ചിത്ര സംവിധായകന് ഫൈസല്‍ ഹുസൈന്, കാളികാവ് റേഞ്ച് ഓഫിസ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. ശിവപ്രകാശ് ,പി.കെ. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷഫീര്‍ ജാന്‍, ഷരീഫ് മുല്ലക്കാടന്‍, സുഹാസ് ലാംഡ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രദര്‍ശിപ്പിക്കും.
District News
അങ്ങാടിപ്പുറം: സൈബർ ലോകത്തെ ചതിക്കുഴികളിലും ലഹരിക്കെണികളിലും വീഴാതെ കുട്ടികളെ ചേർത്തുപിടിക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കടമയാണെന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ സെമിനാറിൽ അഭിപ്രായമുയർന്നു.
ഇരു സെഷനിലായി നടന്ന സെമിനാറിൽ 540 രക്ഷിതാക്കൾ പങ്കാളികളായി. സീനിയർ സിവിൽ പൊലിസ് ഓഫിസർ കെ.എം. ഷാഫി പന്ത്രാല ക്ലാസുകൾക്കു നേതൃത്വം നൽകി. സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിലോ മറ്റോ ഒരിക്കലും പകർത്തരുതെന്നും ഒരാൾക്കും അയച്ചുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ഇടങ്ങളിൽ ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുക. ഫോണ്‍ നന്പർ ഒരിക്കലും പാസ്വേഡ് ആക്കരുത്. സമൂഹമാധ്യമം സ്വകാര്യമല്ലെന്നും മറ്റുള്ളവരോട് മുഖത്തുനോക്കി പറയാവുന്ന കാര്യങ്ങൾ മാത്രമേ അവിടെയും പങ്കുവയ്ക്കാവൂ എന്നും ഓർമിക്കണം. പൊതുചാർജിംഗ് സ്റ്റേഷനുകൾ വഴി മൊബൈൽ വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയെ കരുതിയിരിക്കണം. ഡേറ്റ കേബിളിനു പകരം പവർ ചാർജറുകൾ ഉപയോഗിച്ച് മാത്രം ചാർജ് ചെയ്യാം. നമുക്ക് പരിചയമുള്ള ആളുകളുടെ മുഖംവച്ച് വരുന്ന വീഡിയോ കോൾ വഴിയുള്ള തട്ടിപ്പുകളുണ്ട്. സംശയം തോന്നിയാൽ പരാതിപ്പെടാം.
പണം ആവശ്യപ്പെട്ടാൽ സത്യസന്ധമാണെന്ന് ഉറപ്പു വരുത്തി മാത്രം നൽകുക. വിദേശത്തു നിന്ന് അപരിചിതർ അയക്കുന്ന ഗിഫ്റ്റുകൾക്ക് വേണ്ടി ബാങ്ക് വിവരങ്ങളോ പണമോ നൽകരുത്. അപരിചിത സോഴ്സുകളിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്, സംശയമുള്ള ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യരുത്. ആർബിഐ അംഗീകാരമില്ലാത്ത ഇൻസ്റ്റന്റ് വായ്പ ആപ്പുകളിൽ നിന്ന് പണമെടുക്കരുത്. പണം തിരിച്ചടച്ചാലും ഭീഷണി തുടരാം. തട്ടിപ്പ് കാളുകൾ തടയാൻ സൈബർ ഡോമിന്റെ ബി സേഫ് എന്ന ആപ് ഉപയോഗിക്കാം.
ഫോണിന്റെ കോൾ സെറ്റിംഗ്സിലും ആവശ്യമായ മാറ്റം വരുത്താം. കുട്ടികളുടെ മൊബൈൽ ഉപയോഗത്തിൽ രക്ഷിതാക്കളുടെ നിരീക്ഷണം വേണം. യൂട്യൂബ് സെറ്റിംഗ്സിൽ ജനറൽ വിഭാഗത്തിൽ റെസ്ട്രിക്റ്റഡ് മോഡ് ഓണ്‍ ചെയ്താൽ ഒരുപരിധിവരെ അശ്ലീല വീഡിയോകളും മറ്റും തടയാം. സൈറ്റുകളുടെ യുആർഎൽ സുരക്ഷിതമായ tthsp:// എന്ന രീതിയിൽ തുടങ്ങുന്നതാണെന്ന് ഉറപ്പുവരുത്തുക. സൈബർ കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ 1930 എന്ന നന്പരിൽ ബന്ധപ്പാം. കെ.എം. ഷാഫി പന്ത്രാല രക്ഷിതാക്കളെ ഓർമിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജോയ്സി വാലോലിക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജി. ലിറ്റി തെരേസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.ടി. നാരായണൻ എന്നിവർ പ്രസംഗിച്ചു.
District News
വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ തീരമേഖലയിൽ വീണ്ടും കുടിവെള്ളം ക്ഷാമം. ഇവിടെ പതിനാറാം വാർഡിൽ ഉൾപ്പെട്ട തീര മേഖലയിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് ഒരാഴ്ചയോളമായി. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പഞ്ചായത്ത് ചില മേഖലകളിൽ ചെറിയ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല.
അടിക്കടി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഇവിടെ ശാശ്വത പരിഹാരത്തിന് വഴി കാണാൻ വാട്ടർ അഥോറിറ്റി അധികൃതർ കുട്ടാക്കുന്നില്ല.
പഞ്ചായത്ത് ആകട്ടെ ഇതിനുള്ള നടപടികളും എടുക്കുന്നില്ല എന്നാണ് പ്രാദേശിവാസികളുടെ ആരോപണം. മാത്രമല്ല കുടിവെള്ളമെത്താത്തതിന്റെ കാരണം കണ്ടെത്താൻ പഞ്ചായത്തോ വാട്ടർ അഥോറിറ്റിയോ ശ്രമിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. മതിയായ വെള്ളം പറവൂരിൽ നിന്നും എത്താത്തതാണ് ഇവിടെ അടിക്കടി ക്ഷാമം ഉണ്ടാകുന്നതെന്നാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
സമരം ചെയ്യുമ്പോഴെല്ലാം കൃത്യമായി വെള്ളമെത്തുന്നുമുണ്ടെന്ന് ഇവർ പറയുന്നു. ഇതിനിടെ എടവനക്കാട് പഴങ്ങാട് പാലത്തിന് മുകളിലുള്ള കുടിവെള്ള പൈപ്പിന്റെ എയർ വാൽവ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം ദിവസേന പാഴാകുന്നുമുണ്ട്.
രണ്ടാഴ്ചയോളമായി ഈ ചോർച്ച തുടങ്ങിയിട്ട്. ഇതും ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
എടക്കര: ടയര്‍ കടയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറി മോഷണം പോയി. സെന്‍സര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അര കിലോമീറ്റര്‍ ദൂരത്ത് വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
ചുങ്കത്തറ എടമല നാസര്‍ ടയര്‍ കടയ്ക്ക് മുന്പില് നിര്‍ത്തിയിട്ട അല്‍ബ റൈസ് പൗഡര്‍ കമ്പനിയുടെ ലോറിയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് ശേഷം മോഷണം പോയത്.
വൈകീട്ട് അഞ്ചിന് ടയറിന്റെ പണികള്‍ തീര്‍ത്ത് ഒതുക്കി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി പോയി. വാഹനത്തില്‍ നിന്ന് താക്കോല്‍ എടുക്കാന്‍ ഡ്രൈവറും ടയര്‍ കമ്പനി ഉടമ നാസറും മറക്കുകയും ചെയ്തു. പിന്നീട് പുലര്‍ച്ചെ മൂന്നിന് ഹൈവേ പൊലിസാണ് വാഹനം ചുങ്കത്തറ നിസ്ക്കാര പള്ളിക്ക് സമീപം റോഡില്‍ വിലങ്ങനെ കിടക്കുന്ന വിവരം നാസറിനെ അറിയിച്ചത്. പുലര്‍ച്ചെ ഒന്നിന് ലോറിയുടെ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിച്ചതായും പുലര്‍ച്ചെ മൂന്നിന് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സെന്‍സര്‍ ഉള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് ലോറി കൂടുതല്‍ ദൂരം ഓടിക്കാനായില്ല. മാത്രവുമല്ല ക്ലച്ച് ഡിസ്ക് കരിഞ്ഞ് വാഹനം നടുറോഡില്‍ വിലങ്ങായി നില്‍ക്കുകയും ചെയ്തു.
ഇതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. കമ്പനിയുടെ പുതിയ ലോറിയാണിത്. വാഹനത്തിന് 50,000 രൂപയുടെ നഷ്ടം ഉണ്ടായാതായി ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ എടക്കര പൊലിസ് അന്വേഷണം തുടങ്ങി.
District News
എടപ്പാള്‍: കുമരനല്ലൂരില്‍ വന്‍ രാസലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡിഎംഎ ശേഖരം പിടികൂടി.
സംഭവത്തില്‍ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തൃത്താല പൊലിസ് അറസ്റ്റ് ചെയ്തു. കുമരനല്ലൂര്‍ വെള്ളാളൂര്‍ സ്വദേശി മമ്മത്രയാല്‍ വീട്ടില്‍ മുഹമ്മദ് റാഫി(33),പൊന്നാനി സ്വദേശികളായ കറുത്ത കുഞ്ഞാലന്റെ വീട്ടില്‍ മുഹമ്മദ് ഷഫീഖ്(34), മുക്കാടി മുക്കറിന്റെ വീട്ടില്‍ അന്‍സാര്‍(31)എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ രാവിലെയാണ് കുമരനല്ലൂര്‍ വെള്ളാളൂര്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും പരിസരത്തും അഴുക്ക് ചാലുകളിലും സൂക്ഷിച്ച നിലയില്‍ എംഡിഎംഎ പിടികൂടിയത്. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയായ കുമരനല്ലൂര്‍ വെള്ളാളൂരിലായിരുന്നു പരിശോധന.
ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി ,തൃത്താല സിഐ എന്നിവരുടെ നിര്‍ദേശപ്രകാരം തൃത്താല പൊലിസ് ഇന്‍സ്പെക്ടര്‍ എം.എസ്. സത്യജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്. പ്രദേശത്തെ കെട്ടിടത്തില്‍ നിന്നും പരിസരത്ത് നിന്നുമായി 170 ഗ്രാമിലേറെ വരുന്ന എംഡിഎംഎ ശേഖരമാണ് പിടിച്ചെടുത്തത്.
എംഡിഎംഎയുടെ മാരക വകഭേദമായ യെല്ലോ എംഡിഎംഎയാണ് പൊലിസ് കണ്ടെടുത്തത്. ഗ്രാമിന് 5000 ത്തിനും 6000 ത്തിനും ഇടക്ക് വില വരുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎയെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
District News
പൊന്നാനി: 3.135 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. പൊന്നാനി വണ്ടിപേട്ട സ്വദേശി അമ്പലത്ത് വീട്ടില്‍ ആന്‍സിഫ്(23),പുറങ്ങ് സ്വദേശി കണ്ണത്ത് വീട്ടില്‍ സിബിന് (23) എന്നിവരെയാണ് പൊന്നാനി പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന സൗകര്യ ലോഡ്ജില്‍ നിന്ന് 3.135 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു. രാസലഹരി തൂക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഗ്ലാസ് ട്യൂബ്, പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ്ലോക്ക് കവര്‍, 11,000 രൂപ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പൊന്നാനി സി.ഐ. അനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊന്നാനി പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്ഐ ടി. വിനോദ്,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അനില്‍ വിശ്വന്, സനീഷ്, എസ്. പ്രശാന്ത് കുമാര്‍,സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രണവ് ,ഭാഗ്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം കുണ്ടുകടവ് നടന്ന വധശ്രമ കേസില്‍ പ്രതിയായ ആന്ഷിഫ് ഒളിവിലായിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടയിലാണ് രാസലഹരിയുമായി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
പെരിന്തല്‍മണ്ണ: നൂറുദിവസത്തെ യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും ഗുണകരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം. കേരള കോണ്‍ഗ്രസ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.
ലവിഭവ വകുപ്പിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനെക്കുറിച്ചും വരാനിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. ഇഎസ്എയുടെ അന്തിമ റിപ്പോര്‍ട്ട് കര്‍ഷകരുടെയും മലയോര നിവാസികളുടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്ന് ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആലിക്കുട്ടി എറക്കോട്ടില്‍, ടി.ഡി. ജോയ്, സതീഷ് വര്‍ഗീസ്, കുര്യന് ഏബ്രഹാം, സി.വി. വര്‍ഗീസ്, സക്കീര്‍ ഒതല്ലൂര്‍, കെ.എസ്. സുരേഷ്, റോയ് ജോസഫ്, എ.ജെ. ആന്റണി, അനില്‍ പുലിപ്ര, നിധിന് ചാക്കോ,മിനി അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു.
District News
നിലമ്പൂര്‍: മലയോര കര്‍ഷകരുടെ അതിജീവന പോരാട്ടത്തിന് യുഡിഎഫ് നേതൃത്വം നല്‍കുമെന്ന് ആര്യാടന് ഷൗക്കത്ത് എംഎല്‍എ.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കരട് ലിസ്റ്റില്‍ നിന്ന് നിലമ്പൂര്‍ മണ്ഡലത്തിലെ ആറ് വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കരുളായി പഞ്ചായത്ത് കമ്മിറ്റി കരുളായി ടൗണില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലകളെ ഇഎഫ്എല്‍ കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. കക്കോടന്‍ നാസര്‍ അധ്യക്ഷത വഹിച്ചു, ഇസ്മായില്‍ മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. പാലോളി മെഹബൂബ്, അനീഷ് കരുളായി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീജ, യു. പ്രേമരാജന്‍, കെ.ടി. സൈതലവി, ടി. സുരേഷ് ബാബു, ടി.പി. സിദ്ധിഖ്, ഇ.കെ. ഉസ്മാന്, ഷീബ പൂഴിക്കുത്ത്, സലീം മുണ്ടോടന്‍, ഇര്‍ഷാദ് കക്കോടന്‍, വീരാന്‍കുട്ടി അബാളി, വി.പി. സൂര്യനാരായണന് എന്നിവര്‍ പ്രസംഗിച്ചു.
District News
മലപ്പുറം: കോഴിക്കോട് ദേവഗിരി കോളജിൽ നടക്കുന്ന ആണ്‍കുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമിനെ മിഫ്സൽ അബൂബക്കർ നയിക്കും. മറ്റ് ടീമംഗങ്ങൾ: കെ. മുഹമ്മദ് റാഷിദ്, എ. മുഹമ്മദ് അൻസിഫ്, പി.പി. അശ്വിൻരാജ്, കെ. കാത്തിബ് ജിയാദ്, കെ. മുഹമ്മദ് ഇഹ്സാൻ, പി. മുഹമ്മദ് റിദ് വാൻ, കെ. മുഹമ്മദ് ഷിഫിൻ, പി.എൻ. റാമിസ് മുഹമ്മദ്, വി. മുഹമ്മദ് നാദിഷ്, പി. ഷിഹാൻ, കെ.പി. ഫാദി സമാൻ, ലോകേഷ്, കെ.കെ. അനാൻ റഹ്മത്തുള്ള, ടി. സഞ്ചയ് കൃഷ്ണ, കെ. ശ്രീകേഷ്, ബി.കെ. അഫ്ലഹ്, എൻ. മുഹമ്മദ് നിംഷാദ്, സി.കെ. മുഹമ്മദ് റിഷാൽ, സി.പി. മുഹമ്മദ് അദീപ്. ചീഫ് കോച്ച്: ഹാരിസ് റഹ്മാൻ. മാനേജർ: കെ. അമീറുദീൻ. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം ടീം നാളെ രാവിലെ ഏഴിന് ആദ്യമത്സരത്തിൽ കൊല്ലം ജില്ലയെ നേരിടും.
District News
മലപ്പുറം: അര്‍ദ്ധശതകത്തിന്റെ ഓര്‍മച്ചെപ്പ് തുറന്ന്, സൗഹൃദത്തിന്റെ തിളക്കവുമായി എംഎസ്പി ഹൈസ്കൂള്‍ 1977 ബാച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ 50-ാം വാര്‍ഷിക ആഘോഷമായ സുവര്‍ണം 77 വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
മുന്‍കാല അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ചുകൂടിയപ്പോള്‍ അത് കേവലമൊരു സംഗമത്തിനപ്പുറം, ആദരവിന്റെയും സ്നേഹത്തിന്റെയും വൈകാരിക അനുഭവമായി മാറി. സംഗമത്തിന്റെ ഉദ്ഘാടന വേദിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത് എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹിച്ച്കോക്ക് സ്മാരക സ്കൂളായിരുന്ന കാലത്ത് പ്രധാനധ്യാപകനായിരുന്ന കുഞ്ഞിമുഹമ്മദാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സ്വാഗതസംഘം ചെയര്മാന് സുരേഷ് ബാബു അധ്യക്ഷനായി.
കെ.എം. വിജയലക്ഷ്മി, കെ.എം. വിജയന് മെഗാ ആനന്ദന് പിള്ള, ജയശ്രീ, നിലവിലെ ഹയര്‍ സെക്കന്‍ഡറി പ്രധാന അധ്യാപിക മീര , നീന ശബരീഷ് എന്നിവര്‍ സംസാരിച്ചു. അറബിക് കാലിഗ്രഫി, മനോഹരമായ ചിത്രരചനകള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ അടങ്ങിയ പ്രദർശനവും ഒരുക്കിയിരുന്നു.
District News
പെരിന്തല്‍മണ്ണ: ആലിപറമ്പ് പഞ്ചായത്തിലെ അരക്കുപറമ്പ് പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം.
നാശത്തിലായ കൃഷികള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ പ്രദേശത്ത് വനംവകുപ്പ് ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കണമെന്നും മാടാമ്പാറയില് ചേര്‍ന്ന കര്‍ഷകരുടെ യോഗം ആവശ്യപ്പെട്ടു.
ബാങ്ക് വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന കൃഷിയാണ് പലപ്പോഴും ഒറ്റരാത്രി കൊണ്ട് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. കപ്പ, ചേന, ചേമ്പ്, വാഴ, പച്ചക്കറികള്‍, തെങ്ങ്, കമുക്, റബര്‍ എന്നിവയെല്ലാം പന്നിശല്യം മൂലം വ്യാപകമായി നശിക്കുകയാണ്.
വര്‍ധിച്ച കൂലിചെലവ്, വളത്തിന്റെ ഉയര്‍ന്ന വില, പ്രതികൂല കാലാവസ്ഥ എന്നിവയ്ക്കൊപ്പം പന്നിശല്യം കൂടി രൂക്ഷമായത് കര്‍ഷകരെ കടുത്ത സാമ്പത്തിക തകര്ച്ചയിലാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് പന്നികളെ വെടിവച്ചു കൊല്ലാന്‍ അടിയന്തര നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മാടാമ്പാറയില് നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. വി.പി. റഷീദ്, വികസന സ്ഥിരസമിതി അധ്യക്ഷന്‍ അബു സബാഹ്, പഞ്ചായത്ത് അംഗങ്ങളായ എന്‍. അഷ്റഫ്, കെ.എം. ഫത്താഹ്, സുഹറ റിയാസ്, മുന്‍ ആര്‍ഡിഒ ടി.ടി. വിജയകുമാര്‍, ചിലമ്പുകാടന്‍ പരീത് എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരായ വി.പി. സിദാന്, ടി. മുഹമ്മദ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
District News
കൊണ്ടോട്ടി: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താത്ക്കാലികമായി റെഡ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിട്ടു.
ബിഎന്‍എസ്എസ് 2023 ലെ 163-ാം വകുപ്പ് പ്രകാരമാണിത്. ഇന്നും മലേഷ്യന്‍ പ്രധാനമന്ത്രി ജില്ലയിലുണ്ടാകും.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറമെ കൊണ്ടോട്ടി നഗരസഭ, വിവിഐപി യാത്ര ചെയ്യുന്ന പാതയോരത്തെ പഞ്ചായത്തുകള്‍, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരി തുല ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയും അതിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവും ഉള്‍പ്പെടുന്ന പ്രദേശങ്ങളുമാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുന്നത് വരെയാണ് ഉത്തരവിന് പ്രാബല്യമുണ്ടാവുക. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ബലൂണുകള്‍, പട്ടങ്ങള്‍, ആകാശത്തേക്ക് ഉയരുന്ന പടക്കങ്ങള്‍, പ്രകാശം വമിക്കുന്ന വസ്തുക്കള്‍, ലേസര്‍ ബീമുകള്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചു. വിമാനങ്ങളുടെയോ വിവിഐപിയുടെയോ സഞ്ചാരത്തിന് തടസമാകുന്ന രീതിയിലുള്ള ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം.
District News
മലപ്പുറം : കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷന്റെ മലപ്പുറം മുനിസിപ്പൽ മേഖല കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് അവതരിപ്പിച്ചു.കെട്ടിട നിർമാണത്തിന്റെയും അതുമായി ബന്ധപ്പെട്ട നിയമാവശങ്ങളും വിശദീകരിച്ചു അഡ്വ. എൻ.കെ. മജീദ് ക്ലാസെടുത്തു. ഇ. ഉമർ ബാവഹാജി അധ്യക്ഷത വഹിച്ചു. വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിൽ കെട്ടിട ഉടമകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നഗരസഭയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മലപ്പുറം നഗരസഭ ചെയർപേഴ്സണ്‍ വി. റിനിഷ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫക്രുദീൻ തങ്ങൾ, മങ്കരത്തൊടി മൊയ്തീൻകുട്ടിഹാജി, നൗഷാദ് കളപ്പാടൻ, വരിക്കോടൻ അബ്ദുറഹിമാൻ, ഫെബിൻ കളപ്പാടൻ, ഹുസൈൻ കോയ തങ്ങൾ, പി.എം.ആർ. അലവിഹാജി എന്നിവർ പ്രസംഗിച്ചു. കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ മന്ത്രിക്ക് സംയുക്ത നിവേദനം നൽകി. ചേക്കുപ്പ ഖാദർ പി.എസ്.എ. ഷബീർ എന്നിവർ സംസാരിച്ചു.
District News
തിരൂര്‍: യുവജനങ്ങളില്‍ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരോട് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമായുള്ള ബിയോണ്ട് ദ ഹൊറൈസണ്‍ എ റൈഡ് ഫോര്‍ റെസിലിയന്‍സ് അഖിലേന്ത്യാ സംവാദയാത്ര ജില്ലയിലെത്തി.
സഫ്ദര്‍ ഹാഷ്മിയുടെ സഹോദരീപുത്രിയും മോട്ടിവേഷണല്‍ സ്പീക്കറും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ സെഹര്‍ ഹാഷ്മി നയിക്കുന്ന അഖിലേന്ത്യ പര്യടനത്തിന്റെ ജില്ലയിലെ ഏക കേന്ദ്രമായ തിരൂരിലായിരുന്നു സ്വീകരണം.
പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം വി.കെ. ജയ് സോമനാഥന് യാത്രയെയും സെഹര്‍ ഹാഷ്മിയുടെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തി. യാത്രയിലുള്ള സമീറ അഷ്റോഫ് യാത്രാംഗങ്ങളെ പരിചയപ്പെടുത്തി. സംഘാടക സമിതി ചെയര്മാന് കെ. കൃഷ്ണന് നായര്‍, പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി ടി.ടി. ജയ, പി.പി. ലക്ഷ്മണന്, എം. മധു എന്നിവര്‍ പ്രസംഗിച്ചു. സെഹര്‍ ഹാഷ്മി സദസിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സദസുമായി സംവാദവും നടത്തി.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള മുന്‍വിധികളും അപകര്‍ഷതാ ബോധവും മാറ്റിവച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിതുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സെഹര്‍ ഷാഷ്മിയും സംഘവും യാത്ര നടത്തുന്നത്. സണ്ണി ലോച , അമിത് യാദവ്,ഫര്‍ഹദ് ഖാന്, രാകേഷ് സൈനി, സമീറ അഷ്റോഫ് എന്നിവരാണ് സംഘത്തിലുള്ളത്.
District News
കരുവാരകുണ്ട്: പശ്ചിമഘട്ടത്തിലെ ഇഎസ്എ കരട് വിജ്ഞാപനത്തിൽ നിന്ന് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര ജനജാഗ്രതാ സമിതി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന് 1000 ഇ-മെയിലുകൾ അയച്ചു.
കിഴക്കേത്തല അക്ഷയ സെന്റർ പരിസരത്ത് നടന്ന പരിപാടി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇ എസ് എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ജനവാസ മേഖലകളും കൃഷിയിടങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനുമാണ് ഇ-മെയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അയ്യൂബ് മേലേടത്ത് അധ്യക്ഷത വഹിച്ചു. ജോയ് ചെറിയാൻ വയലിൽ, ഒ.പി. ഇസ്മായിൽ ,മാനുവൽ കുട്ടി മണിമല,കെ.കെ. ജയിംസ് എന്നിവർ പ്രസംഗിച്ചു.പരിപാടിയിൽ പ്രദേശവാസികളും വിവിധ മേഖലകളിലുള്ളവരും പങ്കെടുത്തു.
District News
പെരിന്തല്‍മണ്ണ: നഗരസഭയില്‍ ഒന്നരകോടി രൂപയുടെ സ്പില്‍ ഓവര്പദ്ധതി പ്രവൃത്തികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി. അനുവദിച്ച 1,50, 83,000 രൂപ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് മാത്രം വിനിയോഗിക്കാവൂവെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം നഗരസഭ പരിധിയില്‍ പലഭാഗത്തും തെരുവ് നായ ശല്യം രൂക്ഷമായതായും നായകളെ നിയന്ത്രിക്കാന്‍ നഗരസഭ ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്നും കൗണ്‍സില്‍ യോഗത്തില്‍ തേക്കിന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ജിഷ്ണു നാരായണന് ആരോപിച്ചു. നഗരസഭയില്‍ പുതുതായി ചുമതലയേറ്റ സെക്രട്ടറി എ.എസ്. പ്രദീപിനെ ചെയര്‍പേര്‍സണ്‍ പച്ചീരി സുരയ്യ, വൈസ് ചെയര്മാന് എം.ബി ഫസല്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചു.
District News
സുൽത്താൻ ബത്തേരി: സാക്ഷരത പക്ഷാചരണത്തിന്റെ ഭാഗമായി നഗരസഭയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ടൗണ്‍ഹാളിൽ വൈജ്ഞാനിക-സാമൂഹിക-സാംസ്കാരിക-തുടർവിദ്യാഭ്യാസ സെമിനാർ നടത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ വയനാടിന് പ്രഖ്യാപിച്ച ട്രൈബൽ യൂണിവേഴ്സിറ്റി യാഥാർഥ്യമാകുന്നത് പട്ടികവർഗ മേഖലയിൽ വലിയതോതിൽ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി. ജഗതിരാജ് മുഖ്യപ്രഭാഷണം നടത്തി.
ഹയർ സെക്കൻഡറി തുല്യത കോഴ്സ് പൂർത്തിയാക്കി ബിരുദപഠനത്തിന് തയാറെടുക്കുന്ന മുനിസിപ്പൽ ചെയർപേഴ്സനെ അദ്ദേഹം ആദരിച്ചു. മുനിസിപ്പ്ൽ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത് സാക്ഷരതാദിന സന്ദേശം നൽകി. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി റീജണൽ ഡയറക്ടർ ഡോ.കെ.എസ്. സുരേഷ്കുമാർ കെ എസ് വിശിഷ്ടാതിഥിയായി. ജനപ്രതിനിധികളായ പി. സംഷാദ്, വി.കെ. ഷിഫാനത്ത്, ലീല പാൽപാത്ത്, രാധ രവീന്ദ്രൻ, കെ.എം. മൊയ്തു, നൗഷാദ് മംഗലശേരി, ഭാനു പുളിക്കൽ, ഫൗസിയ, നഗരസഭാ സെക്രട്ടറി വി.ഡി. തോമസ്, ടിഇഒ വി.ആർ. നിഷ, സിഡിഎസ് ചെയർപേഴ്സണ്‍മാരായ ആർ.ആർ. പ്രസന്നകുമാരി, കെ. രാജലക്ഷ്മി, പ്രേരക് കണ്‍വീനർ പി.കെ. ബബിതമോൾ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം പ്രഫസർമാരായ ഡോ.മായ രവീന്ദ്രൻ, ഫൗസിയ ഷുക്കൂർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ എന്നിവർ വിഷായവതരണം നടത്തി. നഗരസഭാ വിദ്യാഭ്യാസ-കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സെറീന അബ്ദുള്ള സ്വാഗതവും സെന്റ് മേരീസ് കോളജ് എൽഎസ്സി കോ-ഓർഡിനേറ്റർ ഡോ.എൻ.ജി. ജോബി നന്ദിയും പറഞ്ഞു.
District News
സുൽത്താൻ ബത്തേരി: സെന്റർ ഫോർ പൊളിക്കൽ സയൻസ് കേരള 19ന് ലയണ്‍സ് ഹാളിൽ ’വിഷൻ-2026’ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹർ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകും. സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ കെ.ജെ. ദേവസ്യ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സണ്‍ റസീന അബ്ദുൾഖാദർ മുഖ്യാതിഥിയാകും. ’മാറുന്ന കാലം, വാക്കാണ് ശക്തി’ എന്ന വിഷയത്തിൽ വി.കെ. സുരേഷ്ബാബു പ്രഭാഷണം നടത്തും.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. എം.എസ്. വിശ്വനാഥൻ, പി.എം. വേണുനാഥൻ. അഡ്വ.സി.യു. പൗലോസ്, ടോം ജോസ്, കുര്യൻ ജോസഫ്, പി.കെ. നാരായണൻ, ടി.എൻ. ശിവദാസൻ, പി.ജെ. ഗിരീഷ്കുമാർ, പി.എം. ജയശ്രീ, എം.ഡി. ജോസ്, ആന്‍േറാ ജോർജ്. സി. ബാലൻ, കെ. രഘുനാഥ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.എസ്. വിശ്വനാഥൻ-ചെയർമാൻ, പി.എം. വേണുനാഥൻ-ജനറൽ കണ്‍വീനർ, പി.ജെ. ഗിരീഷ്കുമാർ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
പുൽപ്പള്ളി:പഴശിരാജാ കോളജിലെ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിന് നടത്തുന്ന ജിഡിഎസ്(ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം)സർട്ടിഫിക്കറ്റ് കോഴ്സിന് തുടക്കമായി.
ട്രാവൽ, ടൂറിസം, വ്യോമയാന മേഖലകളിൽ വിദ്യാർഥികളുടെ പ്രായോഗിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗലീലിയോ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം അടിസ്ഥാനമാക്കി രണ്ടാഴ്ചത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. എയർലൈൻ റിസർവേഷൻ, ടിക്കറ്റിംഗ്, യാത്രാവിവരങ്ങളുടെ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.
ഡോ.എം.ആർ. ദിലീപ് കോഴ്സ് ഉദ്ഘാടനം നിർവഹിച്ചു. ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിഭാഗം മേധാവി ഷെൽജി മാത്യു മുഖ്യപ്രഭാഷണം നടത്തി. അസി.പ്രഫ. സനൂപ് കുമാർ, പിജി കോ-ഓർഡിനേറ്റർ ഡോ.ദിവ്യ ദാസ് എന്നിവർ പ്രസംഗിച്ചു. ട്രാവൽ ആൻഡ് ടൂറിസം വിഭാഗം അധ്യാപകരായ ടി.പി. അനു, ജസ്ന തങ്കച്ചൻ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
District News
സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിൽ അനുവദിച്ച ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിന് നടപടികൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി കോളജിന് ആവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഗസ്റ്റ് ഹൗസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോസ്ഥരുടെയും യോഗം ചേർന്നു.
നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിർണായക ചുവടുവയ്പ്പാണ് ഗവ.കോളജെന്ന് യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് കുറഞ്ഞ സാന്പത്തികച്ചെലവിൽ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് കോളജ് സഹായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്ക് നിലവിൽ ബിരുദപഠനത്തിന് ദൂരപ്രദേശങ്ങളിലെ കോളജുകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കോളജ് യാഥാർഥ്യമാകുന്നത് സാധാരണ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽ ഗുണമേൻമയുള്ള ഉന്നതവിദ്യാഭ്യാസത്തിന് അവസരം സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ യാത്രാസൗകര്യം, ഭാവിയിലെ വികസന സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് കോളജിന് സ്ഥലം കണ്ടെത്തുക. അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കുന്നതിന് ആവശ്യമായ താത്കാലിക കെട്ടിട സൗകര്യം ഒരുക്കുന്നതിനു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കോളജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പുവരുത്താനും തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നഗരസഭാ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ, വൈസ് ചെയർപേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, ജനപ്രതിനിധികളായ എം.കെ. ജയ, എ.കെ. ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ്, കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷഹീദ് റംസാൻ, തഹസിൽദാർ വി.കെ. ജയപ്രകാശ്, പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗം അസി.എൻജിനിയർ പി.എസ്. പ്രജിത തുടങ്ങിയവർ പങ്കെടുത്തു.